2026-27 അധ്യയന വർഷം മുതൽ പുതിയ കരിക്കുലം പ്രാബല്യത്തിൽ വരുമെന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ് അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് ഈ മാറ്റങ്ങൾ.
നിലവിൽ രണ്ട് ഭാഷകൾ പഠിക്കുന്ന സ്ഥാനത്ത് ഇനി മുതൽ പത്താം ക്ലാസ് വരെ മൂന്ന് ഭാഷകൾ പഠിക്കേണ്ടി വരും. ഇതിൽ രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളായിരിക്കണം. പുതിയ മാറ്റമനുസരിച്ച് പഠനം തുടങ്ങുന്നവർ 2031-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുമ്പോൾ മൂന്ന് ഭാഷകളിലും പരീക്ഷയുണ്ടാകും.
പുതിയ കരിക്കുലം അനുസരിച്ച് ഇംഗ്ലീഷ് ഒരു വിദേശ ഭാഷയായാണ് പരിഗണിക്കുന്നത്. അതിനാൽ ഇംഗ്ലീഷിനൊപ്പം മറ്റൊരു വിദേശ ഭാഷ കൂടി പഠിക്കാൻ സാധിക്കില്ല. ഏതെങ്കിലും ഒരു വിദേശ ഭാഷ മാത്രമേ തിരഞ്ഞെടുക്കാനാകൂ. ഡോഗ്രി, മൈഥിലി, കൊങ്കണി, സന്താളി എന്നിവയുൾപ്പെടെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള 22 ഭാഷകളും ഇനി മുതൽ ഓപ്ഷനായി ലഭിക്കും. ഒമ്പത്, പത്ത് ക്ലാസുകളിൽ ആർട്ട് എഡ്യൂക്കേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവ നിർബന്ധിത വിഷയങ്ങളാകും. ഇതിനായി പ്രത്യേക പാഠപുസ്തകങ്ങളും പുറത്തിറക്കും.
2027-28 അധ്യയന വർഷം മുതൽ വൊക്കേഷണൽ എഡ്യൂക്കേഷൻ നിർബന്ധിത വിഷയമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കമ്പ്യൂട്ടേഷണൽ തിങ്കിംഗ് എന്നിവ ഒമ്പത്, പത്ത് ക്ലാസുകളിൽ നിർബന്ധിത വിഷയമാകും. 2029 മുതൽ പത്താം ക്ലാസിൽ ഇവയ്ക്ക് ബോർഡ് പരീക്ഷയുണ്ടാകും. വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനായി ഒമ്പതാം ക്ലാസ് മുതൽ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾ രണ്ട് തലങ്ങളിൽ വാഗ്ദാനം ചെയ്യും. കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി അഡ്വാൻസ്ഡ് ലെവൽ തിരഞ്ഞെടുക്കാം. ഇതിന് പൊതുപരീക്ഷയ്ക്ക് പുറമെ ഒരു മണിക്കൂർ ദൈർഘ്യമുള്ള 25 മാർക്കിന്റെ അധിക പരീക്ഷ കൂടി ഉണ്ടാകും. അഡ്വാൻസ്ഡ് ലെവൽ വിജയിക്കുന്നവരുടെ മാർക്ക് ഷീറ്റിൽ അത് പ്രത്യേകം രേഖപ്പെടുത്തും. പരാജയപ്പെട്ടാൽ അത് രേഖപ്പെടുത്തില്ല.
വിദേശങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് രണ്ട് ഇന്ത്യൻ ഭാഷകൾ എന്ന നിബന്ധനയിൽ ഇളവ് നൽകിയിട്ടുണ്ട്. അവർക്ക് ഒരു ഇന്ത്യൻ ഭാഷ നിർബന്ധമായും പഠിപ്പിക്കാം. പ്രിപ്പറേറ്ററി ഘട്ടം മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അധ്യയന മാധ്യമമായി ഒരു ഇന്ത്യൻ ഭാഷയെങ്കിലും സ്കൂളുകൾ ഓപ്ഷനായി നൽകണം.
സിബിഎസ്ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധമാക്കുന്നു
Advertisement
Advertisement
Advertisement