breaking news New

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (KMRL) പേര് 'കേരളം മെട്രോ റെയില്‍ ലിമിറ്റഡ്' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള എം.ഡി ലോക്നാഥ് ബെഹറയുടെ ശുപാര്‍ശ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു ...

കൊച്ചിയിലെ സര്‍വീസുകള്‍ക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍, കൊച്ചി വാട്ടര്‍ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികള്‍ തുടങ്ങിയവ കമ്പനി ഏറ്റെടുത്ത് നടത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായ പുതിയ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നഗരകേന്ദ്രീകൃതമായ നിലവിലെ പേര് വിപുലമായ പ്രവര്‍ത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് ഈ മാറ്റം.

നാഗ്പൂര്‍ മെട്രോ 'മഹാരാഷ്ട്ര മെട്രോ' ആയും, ലഖ്നൗ മെട്രോ 'ഉത്തര്‍പ്രദേശ് മെട്രോ' ആയും, അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ' ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടര്‍ന്നാണ് കെ.എം.ആര്‍.എല്ലിന്റെ ഈ നീക്കം. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ കമ്പനി നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്. കലൂര്‍ മുതല്‍ സ്മാര്‍ട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ട നിര്‍മ്മാണം പുരോഗമിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം ലഭിച്ച ശേഷം ഡയറക്ടര്‍ ബോര്‍ഡ്, ഓഹരി ഉടമകള്‍, കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നിവരുടെ അനുമതിക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക. പേരുമാറ്റം കമ്പനിയുടെ നിലവിലെ സ്വത്തുക്കള്‍, ബാധ്യതകള്‍, കരാറുകള്‍, ജീവനക്കാര്‍ എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റില്‍ നിന്ന് തുക വിനിയോഗിച്ചായിരിക്കും ബ്രാന്‍ഡിംഗ് മാറ്റങ്ങള്‍ നടപ്പാക്കുകയെന്നും എം.ഡി വ്യക്തമാക്കി.

അതേസമയം,
കൊച്ചി മെട്രോയുടെ പേരുമാറ്റാനുള്ള ഈ ശുപാര്‍ശ പൂര്‍ണ്ണമായി തള്ളണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എം.പി ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പേരുമാറ്റമെന്നത് വിചിത്രമായ കാര്യമാണെന്നും ജനപ്രതിനിധികളുമായും പൊതുസമൂഹവുമായും അഭിപ്രായ ഐക്യമുണ്ടാക്കാതെ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. മറ്റ് നഗരങ്ങളിലെ മെട്രോ പദ്ധതികള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ അവയ്ക്ക് എന്ത് പേരിടണമെന്ന് ആലോചിക്കാവുന്നതാണെന്നും, നിലവില്‍ മികച്ച ബ്രാന്‍ഡ് മൂല്യമുള്ള കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതില്‍ എടുത്തുചാടി തീരുമാനമെടുക്കരുതെന്നുമാണ് എം.പിയുടെ നിലപാട്.

സംസ്ഥാന സര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം ലഭിച്ച ശേഷമേ പേരുമാറ്റത്തിനായുള്ള തുടര്‍നടപടികളിലേക്ക് കടക്കുകയുള്ളൂ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4