breaking news New

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം : വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍‍‍ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും .

ഓണാഘോഷത്തിന്റെ സമാപനം കുറിച്ച് 30ന് നടക്കുന്ന ഘോഷയാത്ര ഉപരാഷ്‌ട്രപതി സി.പി രാധാകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും 30 വരെ നടക്കുന്ന ഓണാഘോഷത്തിനു മാറ്റുകൂട്ടും.

ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്‌കാരിക മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ കെ.മുരളീധരന്‍, സി.പി ജോണ്‍, മേയര്‍ വി.വി രാജേഷ്, ഡോ. ശശി തരൂര്‍ എംപി എന്നിവര്‍ പങ്കെടുക്കും. നടന്‍ കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയാകും.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടി ശോഭനയുടെ നൃത്താവിഷ്‌കാരവും, കെ.എസ് ഹരിശങ്കര്‍ ലൈവ് ബാന്‍ഡ് അവതരണവും ഉണ്ടായിരിക്കും.

വെള്ളിയാഴ്ച കോവളത്ത് നിന്ന് ആരംഭിച്ച ഓണം ടൂറിസം വാരാഘോഷ വിളംബര പതാക ഘോഷയാത്ര തിരുവനന്തപുരം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി കനകക്കുന്നില്‍ സമാപിച്ചു. ഇന്ന് ജവഹര്‍ ബാലഭവനില്‍ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള വ്യാപാരമേളയ്‌ക്കും പ്രദര്‍ശനത്തിനും വെള്ളിയാഴ്ച കനകക്കുന്നില്‍ തുടക്കമായി.

വിവിധ വേദികളിലായി 340ലേറെ പരിപാടികളാണ് അരങ്ങേറുക. സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി മാത്രം 3,000ത്തോളം കലാകാരന്‍മാരും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്‍മാര്‍ പങ്കാളികളാകും. വിവിധ ജില്ലകളില്‍ 170ല്‍ പരം കലാപരിപാടികളുമായ് വിപുലമായ രീതിയിലാണ് ഇത്തവത്തെ ആഘോഷ പരിപാടികള്‍ ഒരുക്കുന്നത്.

ഉണ്ണിമേനോന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മധു ബാലകൃഷ്ണന്‍, മഞ്ജരി, കാവാലം ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്, ഹരിശങ്കര്‍, സൂരജ് സന്തോഷ്, വൈക്കം വിജയലക്ഷ്മി തുടങ്ങിയ ഗായകരും സംഗീതജ്ഞരും നയിക്കുന്ന പരിപാടികള്‍ മുഖ്യ ആകര്‍ഷണമാണ്.

കനകക്കുന്ന്, സെന്‍ട്രല്‍ സ്‌റ്റേഡിയം, പൂജപ്പുര മൈതാനം, ശംഖുമുഖം, അയ്യങ്കാളി ഹാള്‍, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 35 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. തലസ്ഥാന നഗരത്തിന് പുറമെ ജില്ലാ കേന്ദ്രങ്ങളിലും ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

പ്രധാന വേദിയായ നിശാഗന്ധിയില്‍ 25 മുതല്‍ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 7 മണി വരെ മുടിയേറ്റ്, തോല്‍പ്പാവക്കൂത്ത്, പടയണി, അര്‍ജുനനൃത്തം, പൂതനും തിറയും ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറും. കേരളത്തിന്റെ കലാപൈതൃകത്തെ അടുത്തറിയാന്‍ അവസരമൊരുക്കുന്ന ലൈവ് സെഷനുകള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. നാടകാവതരണം അയ്യങ്കാളി ഹാളിലും സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളിലുമായി നടക്കും. യോഗ, കഥാപ്രസംഗം ഗാന്ധിപാര്‍ക്കിലും കളരിപ്പയറ്റ് അവതരണം മ്യൂസിയം കോമ്പൗണ്ടിലും നൃത്തയിനങ്ങള്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലുമാണ്.

വേളി ടൂറിസ്റ്റ് വില്ലേജ്, വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല, ശ്രീവരാഹം, ആക്കുളം, മുടവൂര്‍പാറ ബോട്ട് ക്ലബ് അങ്കണം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ഗ്രൗണ്ട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കോവളം എന്നിവിടങ്ങളിലും വിവിധ കലാപരിപാടികള്‍ അരങ്ങേറും. നഗരത്തില്‍ കവടിയാര്‍, അട്ടക്കുളങ്ങര, ശാസ്തമംഗലം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് വൈദ്യുത ദീപാലങ്കാരം ഒരുക്കും.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4