breaking news New

പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

പിണറായി വിജയന്‍ തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ ഇരിക്കുന്നത്. പോകുന്നവര്‍ പോട്ടെ എന്നുള്ള നിലപാട് എടുക്കുന്നത് അനുയോജ്യമാണോ എന്ന് ആലോചിക്കണം. സഹിഷ്ണുത ഇല്ലെങ്കില്‍ എങ്ങനെ മുന്നണിയുടെ നേതാവാകുമെന്നും സി ദിവാകരന്‍ ചോദിച്ചു.

പിണറായി വിജയന്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഉപനേതാവ് എന്ന വിഷയം ഇത്രയും വഷളായത് അദ്ദേഹത്തിന്റെ പ്രതികരണം കൊണ്ടാണ്. അദ്ദേഹം തീരുമാനിക്കുന്നത് നടപ്പിലാക്കാനല്ല ഇവിടെ ഞങ്ങളിരിക്കുന്നത്. പിണറായി വിജയന് മുന്‍പും നേതാക്കന്മാരുണ്ടായിരുന്നു. പോകുന്നവര്‍ പോട്ടെ എന്ന നിലപാട് എടുക്കുന്നത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാരമ്പര്യത്തിനും അനുയോജ്യമാണോ എന്ന് ആലോചിക്കണം.

ഞങ്ങള്‍ക്ക് ഇദ്ദേഹവുമായിട്ട് ഒരു ചര്‍ച്ചയുമില്ല. ഞങ്ങളുടെ ചര്‍ച്ചകള്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയുമായിട്ടാണ്. അതാണ് പാര്‍ട്ടി. സഹിഷ്ണുതയില്ലെങ്കില്‍ മറ്റ് ഘടക പാര്‍ട്ടികളെ എങ്ങനെ അക്കൊമഡേറ്റ് ചെയ്യും. എങ്ങനെ മുന്നണിയുടെ നേതാവാകും. എല്‍ഡിഎഫ് നേരാംവണ്ണം നടത്താന്‍ ഞങ്ങള്‍ക്കറിയാം. ആ സമയം വരുന്നുണ്ട്. അവര്‍ കുറച്ചുകൂടി മാന്യമായി ഘടകകക്ഷികളോട് പെരുമാറണം. സിപിഐ അവരുടെ കൂടി പാര്‍ട്ടിയാണ് – അദ്ദേഹം പറഞ്ഞു.

കേവലം ഒരു പദവിയുടെ പേരില്‍ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയോട് ഇത്ര കടുപ്പമുള്ള സമീപനം കാണിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ സിപിഐ ഒട്ടും പിന്നോട്ടില്ലെന്നും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി പാര്‍ട്ടി ഉറച്ചുനില്‍ക്കുമെന്നും സി. ദിവാകരന്‍ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4