breaking news New

‘വിഐപി കത്ത്’ വിവാദത്തിൽ പി.ജെ. കുര്യന്റെ പ്രതികരണം ; ടോമിൻ തച്ചങ്കരി കേസിൽ പുതിയ ചർച്ചകൾക്ക് വഴിത്തിരിവ്

കത്ത് നല്‍കിയതായി തനിക്ക് ഓര്‍മയില്ലെന്നും കേസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ കത്തുകള്‍ നല്‍കുന്ന പതിവില്ലെന്നും പി.ജെ. കുര്യന്‍ പറഞ്ഞു.

തച്ചങ്കരിയെ നേരത്തെ മുതല്‍ അറിയാമെന്നും എന്നാല്‍ കേസില്‍ ഇടപെടണമെന്ന് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടതായി ഓര്‍മയില്ലെന്നും കുര്യന്‍ വ്യക്തമാക്കി. അന്ന് രാജ്യസഭാംഗങ്ങളായിരുന്ന മറ്റുള്ളവര്‍ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടോമിന്‍ തച്ചങ്കരിക്കെതിരായ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന് തൊട്ടുമുമ്പ് അസാധാരണമായ ഇടപെടല്‍ നടന്നതിന്റെ സൂചന നല്‍കുന്ന കത്താണ് വിചാരണയ്ക്കിടെ കോട്ടയം വിജിലന്‍സ് കോടതി പുറത്തുവിട്ടത്. 2011 മേയ് 25ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം നല്‍കിയ കത്തില്‍ 'അത്യന്തം രഹസ്യം' എന്ന രേഖപ്പെടുത്തലുണ്ടായിരുന്നു.

തച്ചങ്കരിക്കെതിരെ വിചാരണാനുമതി നല്‍കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാഗം കൂടി കേള്‍ക്കാനും നിവേദനം സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. കത്ത് നല്‍കിയ രാജ്യസഭാംഗത്തിന്റെ പേര് കോടതി പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കിയിരുന്നില്ല.

അന്നത്തെ കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എ.കെ. ആന്റണിയോ വയലാര്‍ രവിയോ അല്ല കത്ത് നല്‍കിയതെന്ന നിഗമനത്തിന് പിന്നാലെയാണ് അന്നത്തെ കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങളില്‍ ഒരാളായ പി.ജെ. കുര്യന്റെ പേര് ചര്‍ച്ചയായത്. എന്നാല്‍ കത്ത് നല്‍കിയതായോ നല്‍കാത്തതായോ തനിക്ക് ഓര്‍മയില്ലെന്നാണ് കുര്യന്റെ പ്രതികരണം.

പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ട തര്‍ക്കം തച്ചങ്കരി വിചാരണയ്ക്കിടെ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ സാക്ഷിയായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയോട് ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഈ ഫയലുകള്‍ പരിശോധിച്ചപ്പോഴാണ് രാജ്യസഭാംഗം നല്‍കിയ ശുപാര്‍ശക്കത്ത് കണ്ടെത്തിയത്.

'ഡിയര്‍ ശ്രീ പിള്ളേജി' എന്ന് തുടങ്ങുന്ന കത്തിന്റെ പൂര്‍ണരൂപം കോടതി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ കത്ത് നല്‍കിയ രാജ്യസഭാംഗത്തിന്റെ പേര് രേഖയില്‍ വെളിപ്പെടുത്തിയിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4