മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിന് സമാനമായി യുപിഐ ആപ്പുകളിലെ ഓട്ടോപേ (UPI AutoPay) മാൻഡേറ്റുകൾ മറ്റു ആപ്പുകളിലേക്ക് മാറ്റാനുള്ള സൗകര്യം ഉടൻ ലഭ്യമാകും. ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഉപഭോക്താക്കൾ സജ്ജീകരിച്ചിട്ടുള്ള എല്ലാ ഓട്ടോമാറ്റിക് പണമിടപാടുകളും ഇനി എളുപ്പത്തിൽ പോർട്ട് ചെയ്യാം.
ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, മ്യൂച്വൽ ഫണ്ട് എസ്ഐപികൾ, പ്രതിമാസ വായ്പാ ഗഡുക്കൾ (ഇഎംഐ) എന്നിവയ്ക്കായി നിലവിൽ വലിയൊരു വിഭാഗം ആളുകൾ ഓട്ടോപേ സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ പുതിയ ഒരു യുപിഐ ആപ്പിലേക്ക് മാറുമ്പോൾ പഴയ ആപ്പിലെ ഓട്ടോപേ റദ്ദാക്കി പുതിയതിൽ വീണ്ടും സജ്ജീകരിക്കേണ്ടി വരുന്നത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഈ പ്രതിസന്ധിക്കാണ് എൻപിസിഐയുടെ പുതിയ നീക്കത്തിലൂടെ പരിഹാരമാകുന്നത്.
പുതിയ ഇന്ററോപ്പരബിലിറ്റി ഫ്രെയിംവർക്ക് നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സജീവമായ എല്ലാ ഓട്ടോപേ മാൻഡേറ്റുകളും ഒരൊറ്റ സ്ക്രീനിൽ കാണാനും കൈകാര്യം ചെയ്യാനും സാധിക്കും. നിലവിലുള്ള മാൻഡേറ്റ് റദ്ദാക്കാതെ തന്നെ മറ്റൊരു യുപിഐ ആപ്പിലേക്ക് ഇവ മാറ്റാൻ ഉപഭോക്താവിന് കഴിയും. സെപ്റ്റംബറിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ എൻപിസിഐ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ആപ്പ് മാറ്റിയാലും ഉപഭോക്താവ് ബാങ്ക് അക്കൗണ്ടിൽ നൽകിയ പ്രാഥമിക അനുമതിയിൽ മാറ്റമൊന്നും ഉണ്ടാകില്ല. പണം നിശ്ചിത ബാങ്ക് അക്കൗണ്ടിൽ നിന്ന് തന്നെ കൃത്യസമയത്ത് ഈടാക്കപ്പെടും. യുപിഐ പിൻ ഉപയോഗിച്ച് ഉപഭോക്താവിന് തന്നെ വളരെ സുരക്ഷിതമായി ഈ പോർട്ടിങ് പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.
ചെറിയ യുപിഐ ആപ്പുകൾക്കും പുതിയ ഫിൻടെക് കമ്പനികൾക്കും വിപണിയിൽ കൂടുതൽ അവസരം നൽകാൻ ഈ നീക്കം സഹായിക്കും. വൻകിട ആപ്പുകളിൽ ഓട്ടോപേ സജ്ജമാക്കിയതിനാൽ ഉപഭോക്താക്കൾ ആപ്പ് മാറ്റാൻ മടിച്ചിരുന്ന സാഹചര്യം ഇതോടെ അവസാനിക്കും. വ്യാപാരികൾക്കും പേയ്‌മെന്റ് ഗേറ്റ്‌വേകൾ മാറ്റുന്നത് കൂടുതൽ എളുപ്പമാകും.
2026 ജൂലൈ മാസത്തിൽ മാത്രം ഇന്ത്യയിലെ മുൻനിര ബാങ്കുകൾ വഴി 180 കോടിയിലധികം യുപിഐ ഇ-മാൻഡേറ്റ് ഇടപാടുകളാണ് നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങിലധികം വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ പോർട്ടിങ് സൗകര്യം വരുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകാർക്ക് വലിയ ആശ്വാസമാകും.
ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ വലിയ പരിഷ്കാരങ്ങളുമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
Advertisement
Advertisement
Advertisement