breaking news New

മുല്ലപ്പെരിയാറിൽ കേരളം വീണ്ടും കടുപ്പിക്കുന്നു ; ലക്ഷങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അണക്കെട്ടിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല ...

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ വീണ്ടും ശക്തമായ നിലപാടുമായി കേരളം. അണക്കെട്ടില്‍ വെറുമൊരു ഉപരിതല പരിശോധന മാത്രം പോരെന്നും, സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് അടിയന്തരമായി നടത്തണമെന്നും കേരളം കേന്ദ്ര വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടു. ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സി.എം.ഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിക്ക് മുന്നിലാണ് കേരളം തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും വ്യക്തമായി ഉന്നയിക്കുന്നത്.

അണക്കെട്ടിന്റെ പ്രായവും ഇപ്പോഴത്തെ ഭൗതിക അവസ്ഥയും കണക്കിലെടുത്ത് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധന വേണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം അണക്കെട്ടില്‍ ആദ്യഘട്ട മിന്നല്‍ പരിശോധന നടത്തിയ സമിതിക്ക് മുന്നില്‍, അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് കേരളം ആവശ്യപ്പെടും. സാങ്കേതികമായി ഏറെ പഴക്കം ചെന്ന നിര്‍മ്മിതിയായതിനാല്‍ തന്നെ കാലാനുസൃതമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഡാമിനുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇതിന്റെ ഭാഗമായി കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും. അണക്കെട്ടില്‍ കൂടുതല്‍ ആഴത്തിലുള്ള പരിശോധനകള്‍ വേണമോ എന്ന കാര്യം ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും സമിതി തീരുമാനിക്കുക. അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും സങ്കീര്‍ണ്ണമായി തന്നെ പരിശോധിക്കുമെന്നും, പരിശോധനാ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും സമിതി അധ്യക്ഷന്‍ ബല്‍രാജ് ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ അണക്കെട്ടിലെത്തിയ വിദഗ്ധ സംഘം പ്രധാന അണക്കെട്ടിലും ബേബി ഡാമിലും സ്പില്‍വേയിലും മണിക്കൂറുകളോളം നീണ്ട വിശദമായ പരിശോധനയാണ് നടത്തിയത്. പ്രധാന അണക്കെട്ടില്‍ തമിഴ്‌നാട് അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികളുടെ നിലവാരം, ഗാലറിയില്‍ സ്ഥാപിച്ചിട്ടുള്ള അളവുകോലുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രവര്‍ത്തനക്ഷമത എന്നിവ സംഘം നേരിട്ട് വിലയിരുത്തി. സുരക്ഷയില്‍ നിര്‍ണ്ണായകമായ അണക്കെട്ടിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവും സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമതയും സംഘം റീഡിങ് എടുത്ത് പരിശോധിച്ചിട്ടുണ്ട്.

അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, പ്രളയം താങ്ങാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളില്‍ കാലാനുസൃതമായ പഠനം നടന്നിട്ടില്ലെന്നത് കേരളം എന്നും ചൂണ്ടിക്കാട്ടുന്ന വിഷയമാണ്. ഇതിന് പഴകിയ പരിശോധനാ രീതികള്‍ക്ക് പകരം അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സുരക്ഷാ ഓഡിറ്റ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.

എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോഴും അണക്കെട്ട് പൂര്‍ണ്ണ സുരക്ഷിതമാണെന്ന പഴയ പല്ലവി തന്നെയാണ് ആവര്‍ത്തിക്കുന്നത്. ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്‌നാടിന്റെ നീക്കങ്ങള്‍ക്ക് തടയിടാനും സ്വന്തം ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാനും കേരളത്തിന് ഈ സുരക്ഷാ ഓഡിറ്റ് അത്യാവശ്യമാണ്. പരിശോധനകളില്‍ തമിഴ്‌നാട് നടത്തുന്ന പല അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയിക്കാന്‍ ശാസ്ത്രീയമായ സുരക്ഷാ പരിശോധനയിലൂടെ മാത്രമേ സാധിക്കൂ എന്ന് കേരളത്തിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പെരിയാറിന്റെ തീരങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാര്‍ എന്ന ബോംബിന് എന്ന് ഒരു ശാശ്വത പരിഹാരമുണ്ടാകും എന്ന ചോദ്യം കാലങ്ങളായി ഉയരുന്നതാണ്.

കേവലം പേരിനൊരു പരിശോധന നടത്തി തമിഴ്‌നാടിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതി മുതിര്‍ന്നാല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് കേരളത്തിലെ ജനകീയ കൂട്ടായ്മകളുടെ തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4