breaking news New

പത്രസ്വാതന്ത്ര്യത്തിനും സത്യസന്ധമായ റിപ്പോര്‍ട്ടിങ്ങിനും കരുത്തുപകരുന്ന സുപ്രധാന വിധി ; ഒരു വ്യക്തിക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും യാഥാര്‍ത്ഥ്യമാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തവും ജോലിയുമാണെന്ന് ഹൈക്കോടതി

ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തില്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ നല്‍കുന്ന മാനനഷ്ടക്കേസുകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് സി.എസ്. ഡയസ് നിരീക്ഷിച്ചു. ആലങ്ങാട് സ്വദേശി ഹരികുമാര്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസ് പൂര്‍ണ്ണമായും റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

2020 ഓഗസ്റ്റ് 17-ന് സ്‌കൂട്ടറില്‍ വ്യാജമദ്യം കടത്തിയതിന് ഹരികുമാറിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം ചിത്രസഹിതം പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ചെയ്തു. എന്നാല്‍, ഈ കേസില്‍ പിന്നീട് താന്‍ വെറുതെ വിടപ്പെട്ടെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ചത് സമൂഹത്തില്‍ തനിക്കുള്ള സല്‍പേരിന് കളങ്കമുണ്ടാക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണെന്ന് ആരോപിച്ച് ഹരികുമാര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലെ തുടര്‍നടപടികളാണ് ഹൈക്കോടതി പൂര്‍ണ്ണമായും റദ്ദാക്കിയത്.

അറസ്റ്റ് നടപടികളോ നിയമനടപടികളോ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തില്‍ വസ്തുതാപരമായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ദുരുദ്ദേശമുള്ളതായി കണക്കാക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെ വ്യക്തിപരമായി പ്രയാസമോ മാനഹാനിയോ തോന്നി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ അപകീര്‍ത്തിയുടെ പരിധിയില്‍ വരില്ല. റിപ്പോര്‍ട്ട് ചെയ്ത വിഷയം വ്യാജമാണെന്നോ സല്‍പേരിന് ഹാനി വരുത്താന്‍ മനഃപൂര്‍വം ചെയ്തതാണെന്നോ തെളിയിക്കപ്പെടാത്ത പക്ഷം കേസിന് നിയമപരമായ നിലനില്‍പ്പില്ല.

മാത്രവുമല്ല, സംഭവസമയത്ത് എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത ഔദ്യോഗിക റിപ്പോര്‍ട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അതിനുശേഷം നടന്ന വിചാരണയില്‍ പരാതിക്കാരന്‍ വെറുതെ വിടപ്പെട്ടോ ഇല്ലയോ എന്നത് വാര്‍ത്ത നല്‍കിയ സമയത്തെ വസ്തുതകളെ അസാധുവാക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പത്രസ്വാതന്ത്ര്യത്തിനും സത്യസന്ധമായ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനും വലിയ കരുത്തുപകരുന്നതാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4