മെസ്സിയുടെ വരവിന്റെ പേരില്‍ സ്‌പോണ്‍സര്‍ വന്‍തോതില്‍ ധനസമാഹരണം നടപ്പിലാക്കിയെന്നും എന്നാല്‍ കൈമാറിയ പണം സ്‌പോണ്‍സറുടെ സ്വന്തമല്ലെന്നുമാണ് വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നത്. സംസ്ഥാനത്തിന് പുറത്തുള്ള രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി 206 കോടിയിലധികം രൂപയാണ് സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്ക് നിമിഷങ്ങള്‍ക്കകം ഒഴുകിയെത്തിയത്. എന്നാല്‍ ഇത്രയും വലിയൊരു തുക എന്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പോണ്‍സര്‍ക്ക് ലഭിച്ചതെന്നതില്‍ യാതൊരു വ്യക്തതയുമില്ല.
ഭീമമായ ഈ തുകയ്ക്ക് യാതൊരുവിധ വായ്പാ രേഖകളോ നികുതി അടച്ചതിന്റെ പത്രങ്ങളോ ഇല്ലെന്നതാണ് അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. ഇത്രയും വലിയ തുക അക്കൗണ്ടിലേക്ക് മാറ്റുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക ധനകാര്യ ചട്ടങ്ങളോ മുന്‍കൂര്‍ പരിശോധനകളോ സ്‌പോണ്‍സറുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് അക്കൗണ്ടിലെത്തിയ തുക അവിടെ കിടക്കാന്‍ അനുവദിക്കാതെ, വന്ന ഉടന്‍ തന്നെ മറ്റു പല അക്കൗണ്ടുകളിലേക്ക് വേഗത്തില്‍ മാറ്റി നിക്ഷേപിച്ചതായും ജിഎസ്ടി കണ്ടെത്തുകയുണ്ടായി. സ്‌പോണ്‍സറുടെ അക്കൗണ്ട് കേവലം ഒരു 'ഇടനില അക്കൗണ്ട്' ആയി മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന ശക്തമായ സംശയമാണ് അന്വേഷണ സംഘം പ്രകടിപ്പിക്കുന്നത്.
തട്ടിപ്പിന്റെ ഗുരുതരമായ വ്യാപ്തി കണക്കിലെടുത്ത് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. സ്‌പോണ്‍സറുടെ കഴിഞ്ഞ കുറച്ചുകാലത്തെ ബാങ്ക് ഇടപാടുകളും ധനസമാഹരണ രീതികളും കൃത്യമായി വിശകലനം ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ നിര്‍ണായക നിഗമനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. സാമ്പത്തിക നിബന്ധനകളും അന്താരാഷ്ട്ര പണമിടപാടു ചട്ടങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ വിനിമയം നടന്നിട്ടുള്ളതെന്ന് അന്വേഷണത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. അതിനാല്‍ ഫെമ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കേണ്ടതുണ്ടെന്ന് ജിഎസ്ടി അന്വേഷണ സംഘം തങ്ങളുടെ റിപ്പോര്‍ട്ടില്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
അടിമുടി അവ്യക്തതയും ദുരൂഹതയും നിറഞ്ഞ പണം കൈമാറ്റ പ്രക്രിയയായതിനാല്‍ നിലവിലുള്ള സംസ്ഥാനതല അന്വേഷണം മാത്രം പോരാ എന്ന നിലപാടിലാണ് ജിഎസ്ടി വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അല്ലെങ്കില്‍ ഇന്‍കം ടാക്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇതില്‍ അനിവാര്യമാണെന്ന് ജിഎസ്ടി വകുപ്പ് ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു. ഫുട്‌ബോള്‍ പ്രേമികളുടെയും പൊതുജനങ്ങളുടെയും കായിക വികാരം മുതലാക്കി മെസ്സിയുടെ കേരള സന്ദര്‍ശനം എന്ന വലിയ പ്രചാരണം അഴിച്ചുവിട്ടാണ് സ്‌പോണ്‍സര്‍ വന്‍ തുകകള്‍ സമാഹരിച്ചത്. വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും വ്യാവസായിക പ്രമുഖരില്‍ നിന്നും വലിയ വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടിയെടുക്കാന്‍ ആസൂത്രിത ശൃംഖല തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ നിഴലിലാണ്.
ഷെല്‍ കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കാന്‍ മെസ്സിയുടെ സന്ദര്‍ശനത്തെ ഒരു മറയാക്കി മാറ്റുകയായിരുന്നോ എന്ന ഗുരുതരമായ സംശയവും ബാക്കിയാകുന്നുണ്ട്.
ജിഎസ്ടി വകുപ്പ് തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ കേസില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഉടന്‍ നേരിട്ട് ഇടപെടുമെന്നാണ് സൂചന. കായിക പ്രേമികളെയും ഭരണസംവിധാനങ്ങളെയും ഒരുപോലെ വഞ്ചിച്ചുകൊണ്ട് നടത്തിയ ഈ കോടികളുടെ സാമ്പത്തിക തട്ടിപ്പ് വരും ദിവസങ്ങളില്‍ വലിയ വിവാദങ്ങളിലേക്ക് കടക്കും.
ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനത്തിന്റെ മറവില്‍ വിപുലമായ സാമ്പത്തിക തട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പിന്റെ ഗുരുതര കണ്ടെത്തല്‍ !!
Advertisement
Advertisement
Advertisement