breaking news New

റിപ്പോർട്ടർ ടി.വി വിവാദത്തിൽ പുതിയ വഴിത്തിരിവ് ; എംഡി ആന്റോ അഗസ്റ്റിനെതിരായ കേസുകൾക്കിടെ ചാനലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.കെ. ഫിറോസ് എംഎൽഎ

താനൂര്‍ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തകള്‍ നല്‍കിയതിന് പിന്നില്‍ മറ്റൊരു താല്‍പര്യമുണ്ടായിരുന്നുവെന്നാണ് ഫിറോസിന്റെ ആരോപണം.

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്ന് വിവിധ രാഷ്ട്രീയ സംഘടനകള്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നുവെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡാന്‍സാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മറ്റു മാധ്യമങ്ങള്‍ കസ്റ്റഡി മരണവും പ്രതിഷേധങ്ങളും വാര്‍ത്തയാക്കിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവി വിഷയം മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചതെന്നാണ് ഫിറോസിന്റെ ആരോപണം.

അന്നത്തെ ഡിവൈഎസ്പിയായിരുന്ന ബെനിക്കെതിരെയായിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തകളുടെ പ്രധാന ലക്ഷ്യമെന്നും ഫിറോസ് പറയുന്നു. ചാനലിലെ റിപ്പോര്‍ട്ടര്‍മാര്‍ ബെനിക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയെന്നും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരോട് അദ്ദേഹത്തിനെതിരെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ താല്‍പര്യം മനസ്സിലായിരുന്നില്ലെന്നും പിന്നീട് ഇതിന് പിന്നിലെ കാരണം വ്യക്തമായെന്നുമാണ് ഫിറോസിന്റെ വാദം. ആന്റോ അഗസ്റ്റിനും സഹോദരങ്ങള്‍ക്കുമെതിരായ മരംമുറിക്കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥനായ ബെനിയാണെന്നാണ് ഫിറോസ് ചൂണ്ടിക്കാട്ടുന്നത്.

അതുകൊണ്ട് തന്നെ താമിര്‍ ജിഫ്രിയുടെ മരണമോ കസ്റ്റഡി കൊലപാതകമോ മാത്രമായിരുന്നില്ല റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രധാന വിഷയമെന്നും, മരംമുറിക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനോടുള്ള വിരോധമാണ് വാര്‍ത്തകളുടെ പിന്നിലെ താല്‍പര്യമെന്നും ഫിറോസ് ആരോപിക്കുന്നു.

റിപ്പോര്‍ട്ടര്‍ ടിവിയിലെ ജീവനക്കാരെല്ലാം 'ഹരിശ്ചന്ദ്രന്‍മാര്‍' ആണെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ടെന്നും എന്നാല്‍ അതിന്റെ ശരിതെറ്റുകളെക്കുറിച്ച് താന്‍ അഭിപ്രായപ്പെടുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

മെസിയുടെ പേരില്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന പൊലീസ് പരിശോധനയ്ക്കിടെ താമിര്‍ ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡുകള്‍ കണ്ടെത്തിയെന്ന വാര്‍ത്തയും ഫിറോസ് തന്റെ ആരോപണങ്ങള്‍ക്ക് പിന്തുണയായി ചൂണ്ടിക്കാട്ടുന്നു. ഈ സംഭവങ്ങളെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഇടപെടലുകള്‍ക്ക് പിന്നില്‍ നിഷ്‌കളങ്കമായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം മാത്രമായിരുന്നില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4