breaking news New

ഡിജിറ്റൽ ഇന്ത്യ മുന്നേറുമ്പോഴും കറൻസി നോട്ടുകൾക്കും ഡിമാൻഡ് ; രാജ്യത്ത് കടലാസ് നോട്ടുകളുടെ വിനിമയം റെക്കോർഡ് ഉയരത്തിൽ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) കണക്കുകള്‍ പ്രകാരം 176 ശതകോടി ബാങ്ക് നോട്ടുകളാണ് നിലവില്‍ രാജ്യത്ത് വിനിമയത്തിലുള്ളത്. ഡിജിറ്റല്‍ യുഗത്തിലും പണത്തോടുള്ള ജനങ്ങളുടെ താല്പര്യം കുറയുന്നില്ലെന്ന യാഥാര്‍ത്ഥ്യം സാമ്പത്തിക വിദഗ്ദ്ധരെയും റിസര്‍വ് ബാങ്കിനെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്.

പ്രതിവര്‍ഷം 28 മുതല്‍ 30 ശതകോടി വരെ പുതിയ നോട്ടുകള്‍ ആര്‍.ബി.ഐ അച്ചടിച്ചിറക്കുന്നുണ്ട്. ഇതില്‍ ജീര്‍ണ്ണിച്ച 21 ശതകോടി നോട്ടുകള്‍ പിന്‍വലിക്കുകയും ചെയ്യുന്നു. യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ്) ദിനംപ്രതി നൂറുകോടിയോളം ഇടപാടുകളിലേക്ക് കുതിക്കുമ്പോഴും സാമ്പത്തിക മേഖലയിലെ നോട്ടുകളുടെ വിനിമയം ഇരുപക്ക വളര്‍ച്ചയിലാണ് മുന്നേറുന്നത്.

സാമ്പത്തിക ശാസ്ത്ര ലോകത്ത് ഇത് 'ക്യാഷ് പാരഡോക്‌സ്' (Cash Paradox) അല്ലെങ്കില്‍ കറന്‍സി പരസ്പരവിരുദ്ധത എന്നാണ് അറിയപ്പെടുന്നത്. ദൈനംദിന ഇടപാടുകള്‍ക്കായി ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോഴും, ആളുകള്‍ കൈവശം സൂക്ഷിക്കുന്ന പണത്തിന്റെ അളവ് കുറയുന്നില്ലെന്ന് ജക്കാര്‍ത്തയില്‍ നടന്ന കേന്ദ്ര ബാങ്കര്‍മാരുടെ സമ്മേളനത്തില്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ശിരീഷ് ചന്ദ്ര മുര്‍മു ചൂണ്ടിക്കാട്ടിയിരുന്നു.

പൊതുജനങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും കൈവശമുള്ള ആകെ കറന്‍സിയുടെ തുകയാണ് വിനിമയത്തിലുള്ള പണമായി കണക്കാക്കുന്നത്. ആര്‍.ബി.ഐയുടെ 19 പ്രാദേശിക ഓഫീസുകള്‍, ബാങ്ക് ശാഖകള്‍, 2.5 ലക്ഷത്തിലധികം എ.ടി.എമ്മുകള്‍, ഗ്രാമീണ മേഖലയിലെ ബാങ്കിംഗ് കറസ്‌പോണ്ടന്റുമാര്‍ എന്നിവ വഴിയാണ് പണം ജനങ്ങളിലേക്ക് എത്തുന്നത്.

2019 വരെ രാജ്യത്തെ 94 ശതമാനം ഇടപാടുകളും പണം ഉപയോഗിച്ചായിരുന്നു നടന്നിരുന്നത്. എന്നാല്‍ സമീപകാലത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ സാര്‍വത്രികമായിട്ടും കറന്‍സി വിതരണം കുറയാത്തത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സവിശേഷമായ ഒരു പ്രതിഭാസമാണെന്ന് സാമ്പത്തിക വിദഗ്ദ്ധനായ അനിരുദ്ധ താഗത് വ്യക്തമാക്കുന്നു. 2007-08 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് ലോകവ്യാപകമായി ഈ പ്രവണത കണ്ടുതുടങ്ങിയത്.

അടിയന്തര ആവശ്യങ്ങള്‍, സുരക്ഷിതത്വം, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി ബാങ്കിംഗ് സംവിധാനത്തിന് പുറത്ത് പണം സൂക്ഷിക്കുന്ന പ്രവണത ഇന്ത്യക്കാരില്‍ കൂടുതലാണ്. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ചെറിയൊരു പങ്ക് പണമായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്ന ശീലം ഇന്നും നിലനില്‍ക്കുന്നുണ്ട്.

2016-ലെ നോട്ടുനിരോധനം കള്ളപ്പണത്തിന്റെ ഒഴുക്കിന് താല്‍ക്കാലിക തടയിട്ടെങ്കിലും, വീടുകളില്‍ പണം സൂക്ഷിക്കുന്ന മാനസികാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കിയില്ല. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് തടസ്സങ്ങള്‍, വൈദ്യുതി മുടക്കം എന്നിവ ഉണ്ടാകുമ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പരാജയപ്പെടുമെന്ന ഭയവും കറന്‍സി നോട്ടുകളെ കൈവിടാതെ സൂക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

വയോധികര്‍, ഗ്രാമീണ നിവാസികള്‍, സാങ്കേതികവിദ്യ പ്രാപ്യമല്ലാത്തവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ഇന്നും പണം തന്നെയാണ് ഏറ്റവും ലളിതമായ മാധ്യമം. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് നല്‍കേണ്ടി വന്നേക്കാവുന്ന അധിക സര്‍വീസ് ചാര്‍ജുകളെക്കുറിച്ചുള്ള ഭയവും ആളുകളെ പണത്തിലേക്ക് തിരിച്ചുവിളിക്കുന്നു.

കറന്‍സി അച്ചടിക്കാനായി സ്വന്തമായി പേപ്പര്‍ മില്ലുകളും അച്ചടിശാലകളും മഷി നിര്‍മ്മാണ കേന്ദ്രങ്ങളും നടത്തുന്ന ആര്‍.ബി.ഐക്ക് ഡിജിറ്റല്‍ പേയ്മെന്റുകളും ക്യാഷ് മാനേജ്മെന്റും ഒരുപോലെ കൊണ്ടുപോകേണ്ടത് വലിയ ബജറ്റ് വെല്ലുവിളിയാണ്. ആയുസ്സ് കൂടുതലുള്ള 10, 20 രൂപയുടെ പോളിമര്‍ (പ്ലാസ്റ്റിക്) നോട്ടുകള്‍ പുറത്തിറക്കാനുള്ള പരീക്ഷണങ്ങളിലാണ് ഇപ്പോള്‍ ആര്‍.ബി.ഐ.

ഡിജിറ്റല്‍ സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും സാമ്പത്തിക പരമാധികാരത്തിന്റെ ഏറ്റവും വലിയ പ്രതീകമായി കറന്‍സി നോട്ടുകള്‍ നിലനില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണം എന്നത് മാറ്റിവെക്കാവുന്ന ഒരു സാങ്കേതികവിദ്യ മാത്രമല്ല, മറിച്ച് പ്രതിസന്ധികളില്‍ ജനങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു സുരക്ഷാ ഇന്‍ഷുറന്‍സ് കൂടിയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4