breaking news New

അടിയന്തരാവസ്ഥക്കാലത്തിന് സമാനമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

മാധ്യമ സ്വാതന്ത്ര്യങ്ങളിലേക്കും ജനാധിപത്യ അവകാശങ്ങളിലേക്കും സര്‍ക്കാര്‍ കടന്നുകയറുകയാണെന്നും ഗോവിന്ദന്‍ ശക്തമായി വിമര്‍ശിച്ചു.

ഒരു മാധ്യമ സ്ഥാപനത്തിന്റെ ന്യൂസ് റൂമില്‍ പോലീസ് കടന്നുകയറുന്ന സ്ഥിതി വരെ ഉണ്ടായി. ഇത്തരം കാര്യങ്ങള്‍ക്കെതിരായ നിലപാടുകള്‍ മാധ്യമ മേഖലയില്‍ ഉണ്ടാകേണ്ടതാണ്. പക്ഷേ അത് ഉണ്ടാകുന്നില്ല. വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഇതൊരു പ്രശ്നമായി തോന്നുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മാധ്യമ സ്ഥാപനത്തിന്റെ ഉടമക്കെതിരെ എന്തെങ്കിലും കേസുണ്ടെങ്കില്‍ അത് അങ്ങനെ കൈകാര്യം ചെയ്യാം. എന്നാല്‍ അതിന്റെ പേരില്‍ ന്യൂസ് റൂമില്‍ കയറുന്നത് അംഗീകരിക്കാനാകില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

യു ഡി എഫ് ഓരോ ദിവസവും പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തെയാകെ ഇരുട്ടിലേക്ക് നയിക്കുകയാണ്. പ്രതിസന്ധിയുടെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ഡീല്‍ ഉണ്ടാക്കുമെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള പദ്ധതികളായാണ് ഇതിനെ കാണേണ്ടത്. മുഖ്യമന്ത്രി കളവുകള്‍ പറയുന്നത് തുടരുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

വിദൂരമായ വിമര്‍ശനം പോലും അംഗീകരിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് കെ എസ് അരുണ്‍കുമാറിനെതിരായ കേസ് സംബന്ധിച്ച് പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കുന്നവരെ കേസില്‍ ഉള്‍പ്പെടുത്തുന്നത് ഇതിന്റെ ഉദാഹരണമാണ്.

പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കാനാണ് ഇ ഡിയുടെ ശ്രമം. ഇത് പിണറായിക്ക് എതിരല്ല, പിണറായിയുടെ പേര് പറഞ്ഞ് പാര്‍ട്ടിയെ ലക്ഷ്യം വെക്കുകയാണ്. റിയാസിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. വ്യക്തികള്‍ അല്ല അവരുടെ ലക്ഷ്യം പാര്‍ട്ടിയാണ്. രമേശ് ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുകള്‍ പണം വാങ്ങിയവരുടെ പട്ടികയില്‍ ഉണ്ട്. അവര്‍ അത് സമ്മതിച്ചിട്ടുണ്ട്. വീണ മാത്രമാണ് കമ്പനികള്‍ തമ്മിലുള്ള സേവനത്തിന് പണം വാങ്ങിയിട്ടുള്ളത്. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വാങ്ങിയ പണം നിയമാനുസൃതമല്ല എന്നത് വ്യക്തമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4