breaking news New

നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ദുരന്തമേഖലയിൽ കുടുങ്ങിയെന്ന് സംശയിച്ച് സഹായം തേടിയ 82 പേരിൽ 60 കേരളീയരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ്

വിവിധ ഹെൽപ്പ് ഡെസ്കുകളിൽ ലഭിച്ച അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് 82 പേരുടെ വിവരങ്ങൾ ശേഖരിച്ചതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ വ്യക്തമാക്കി.

പട്ടികയിലുള്ളവരിൽ കേരളത്തിൽ നിന്നുള്ള നാല് പേർ ഓസ്ട്രേലിയൻ പൗരത്വമുള്ളവരാണ്. ഇവരടക്കം എട്ട് പേരുമായി ഇതുവരെ ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ല. ഇവരെ സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പട്ടികയിലെ മറ്റ് 14 പേർ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കും കൈമാറിയതായും നോർക്ക അറിയിച്ചു.

അതേസമയം, കൈലാസ് മാനസരോവർ തീർഥാടനത്തിനായി പോയ 19 കേരളീയർ ഉൾപ്പെടുന്ന 23 അംഗ ഇന്ത്യൻ സംഘം സുരക്ഷിതമായി യാത്ര തുടരുകയാണ്. ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിലേക്കാണ് സംഘം സഞ്ചരിക്കുന്നത്. വൈകുന്നേരത്തോടെ സാഗയിലെത്തുന്ന സംഘം ഓഗസ്റ്റ് 29ന് രാവിലെ സാഗയിൽ നിന്ന് കൊദാരി–നയാലം ബോർഡർ ക്രോസിങ് വഴി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് തിരിക്കും.

ഓഗസ്റ്റ് 31ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം സംഘം നാട്ടിലേക്ക് മടങ്ങുമെന്നാണ് നിലവിലെ വിവരം. സംഘത്തിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് നിരീക്ഷിച്ചുവരികയാണെന്നും നോർക്ക റൂട്ട്സ് അറിയിച്ചു.

നേപ്പാളിലുള്ള മറ്റ് ചില കേരളീയർ ഇന്ത്യയിലേക്ക് മടങ്ങി പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലെത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. മൗണ്ട് എവറസ്റ്റ് മേഖലയിലും ചിലർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ലങ്‌ടാങിലെ തുലോ സ്യാബ്രുവിൽ നിന്ന് അവസാനമായി ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചും കർണാലി പ്രവിശ്യയിലെ ജാജർകോട്ടിൽ യാത്രാതടസ്സം നേരിടുന്ന മറ്റൊരാളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്ന കേരളീയർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നോർക്ക ഹെൽപ്പ് ഡെസ്കുകളുമായോ ഡൽഹി എൻആർകെ ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെടാം.

മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകൾ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്കുകൾ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 27 വൈകിട്ടുവരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചാണ് 82 പേരുടെ പട്ടിക തയ്യാറാക്കിയതെന്നും അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4