breaking news New

പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി അടങ്ങിയ പാക്കറ്റ് ഭക്ഷണ സാധനങ്ങളിൽ ‘ഫ്രണ്ട്-ഓഫ്-പാക്ക്’ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്കും സുപ്രീം കോടതിയുടെ കടുത്ത താക്കീത്

“നിങ്ങൾക്ക് ഇത് നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ ഞങ്ങൾ ഉത്തരവിറക്കാം” എന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് വ്യക്തമാക്കി.

വിഷയത്തിൽ കോർപ്പറേറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയാണോ എന്ന് ചോദിച്ച കോടതി, കേന്ദ്ര സർക്കാരിന്റെയും FSSAI-യുടെയും നിലപാടുകളിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ.

ലേബലിംഗ് സമ്പ്രദായത്തോട് ഭക്ഷ്യ വ്യവസായ മേഖലയ്ക്ക് എതിർപ്പാണെന്ന FSSAI-യുടെ വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ള രാജ്യത്തെ പൗരന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണിതെന്നും, ഇതിൽ വൻകിട കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനങ്ങൾ എടുക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ സഹായിക്കുന്ന ലേബലിംഗ് രീതിയെ പിന്തുണച്ച് സിവിൽ സൊസൈറ്റി പ്രതിനിധികൾ സമർപ്പിച്ച തെളിവുകൾ അവഗണിച്ച FSSAI, കമ്പനികളുടെ എതിർപ്പ് മാത്രം സത്യവാങ്മൂലത്തിൽ എടുത്തു പറഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. മുന്നറിയിപ്പ് ലേബലുകൾ നൽകുന്നത് ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയാനല്ല, മറിച്ച് തങ്ങൾ എന്താണ് കഴിക്കുന്നത് എന്ന് ഉപഭോക്താവിനെ കൃത്യമായി ബോധ്യപ്പെടുത്താനാണ്.

മുന്നറിയിപ്പ് ലേബലുകൾ ബിസിനസിനെ ബാധിക്കുമെന്നതിനാൽ കമ്പനികൾക്ക് ഇതിനോട് താല്പര്യമുണ്ടാകില്ല. എന്നാൽ ഈ വിഷയത്തിൽ നിർണായക തീരുമാനം എടുക്കേണ്ടത് കമ്പനികളല്ല. ലേബൽ കണ്ടതിനുശേഷവും അത് വാങ്ങണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t