breaking news New

പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ സാധ്യതാ പട്ടികയിൽ മൂന്ന് പേരുകൾ മാത്രമെന്ന് റിപ്പോർട്ട്

മുൻ യുഡിഎഫ് കൺവീനറും എംപിയുമായ ബെന്നി ബെഹനാൻ, സംസ്ഥാന വർക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡന്റും എംഎൽഎയുമായ മാത്യു കുഴൽനാടൻ എന്നിവരാണ് പരിഗണനയിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം.

ഷാഫി പറമ്പിലും മാത്യു കുഴൽനാടനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അടുത്ത അനുയായികളായതിനാൽ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. അതേസമയം, പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം നിർണായകമാകുമെന്നാണ് സൂചന.

പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും വിവിധ സംഘടനകളുടെയും പിന്തുണയുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നീ മൂന്ന് മുതിർന്ന കോൺഗ്രസ് എംപിമാർ സാധ്യതാ പട്ടികയിൽ നിന്ന് പുറത്തായി. ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പായ കൊടിക്കുന്നിൽ സുരേഷിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും വി.ഡി. സതീശന്റെയും പിന്തുണയുണ്ടായിരുന്നു. ആന്റോ ആന്റണിക്ക് പ്രിയങ്ക ഗാന്ധിയുടെ പിന്തുണയും യുഡിഎഫ് കൺവീനറായ അടൂർ പ്രകാശിന് ശിവഗിരി മഠത്തിന്റെ പിന്തുണയുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾ ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും സന്ദർശിക്കുന്നുണ്ട്. സംഘടനയിൽ അഴിച്ചുപണി നടത്തുന്നതിനൊപ്പം പുതിയ സർക്കാരും പാർട്ടിയും തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.

വി.ഡി. സതീശനുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചത്.

പരിഗണനയിലുള്ള നേതാക്കളിൽ ബെന്നി ബെഹനാന് സംഘടനാ പരിചയമാണ് പ്രധാന അനുകൂല ഘടകം. മുൻ യുഡിഎഫ് കൺവീനറെന്ന നിലയിൽ മുന്നണി ഏകോപനം കാര്യക്ഷമമായി നടത്തിയ പരിചയവും എല്ലാ വിഭാഗം നേതാക്കളുമായുള്ള ബന്ധവും അദ്ദേഹത്തിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

സതീശൻ ഉൾപ്പെടെ മുതിർന്ന നേതാക്കന്മാർ മന്ത്രിമാരായ സാഹചര്യത്തിൽ സർക്കാരുമായി കാര്യക്ഷമമായി ഏകോപനം നടത്താൻ പരിചയസമ്പന്നനായ ഒരാളാണ് അനുയോജ്യമെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കിടയിലുണ്ട്.

പാർട്ടിക്കുള്ളിലും പൊതുജനങ്ങൾക്കിടയിലും ജനപ്രീതിയുള്ള ഷാഫി പറമ്പിലും ശക്തമായ സ്ഥാനാർഥിയാണ്. യുവജനങ്ങൾക്കിടയിലെ സ്വീകാര്യതയും സംഘടനാ രംഗത്തെ സജീവ ഇടപെടലുകളും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t