breaking news New

വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി (എഫ്.സി.ആര്‍.എ.) ബില്‍ ഉടന്‍ പാസാക്കാന്‍ കേന്ദ്രനീക്കം സജീവമാക്കിയിരിക്കെ, ഇളവുകള്‍ വേണമെന്ന സഭാ നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രം

ആഭ്യന്തരമന്ത്രി അമിത്ഷായുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. ഒരാഴ്ചയ്ക്കിടെ രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യാ പ്രതിനിധികള്‍ ആഭ്യന്തരമന്ത്രിയെ കണ്ടെങ്കിലും ബില്‍ പിന്‍വലിക്കുമെന്ന സൂചനയൊന്നും ലഭിച്ചില്ല.

മിസോറം മുഖ്യമന്ത്രി ലാല്‍ ദുഹോമയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് ബില്ലിലുള്ള ആശങ്കകള്‍ അറിയിച്ചു. മിസോറം കൊഹ്‌റാന്‍ ഹ്രുവൈതു കമ്മിറ്റിയും മിസോറം കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും മുഖ്യമന്ത്രിക്കൊപ്പമെത്തി നിവേദനം നല്‍കി.

ഈ മാസം 12-ന് ലോക്‌സഭയിലും രാജ്യസഭയിലും ഒരുമിച്ച് ബില്‍ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം. അന്ന് അമിത്ഷാ സഭകളില്‍ നേരിട്ടെത്തുമെന്നും സൂചനകളുണ്ട്. 13 വരെയാണ് വര്‍ഷകാലസമ്മേളനം.

എഫ്.സി.ആര്‍.എ. ലൈസന്‍സ് പുതുക്കാത്തതിന്റെ പേരില്‍ പിടിച്ചെടുക്കുന്ന ആസ്തികള്‍ക്ക് മുന്‍കാല പ്രാബല്യം ബാധകമാക്കുന്നത് വേണ്ടെന്നുവെക്കാമെന്ന് കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്ന് സി.ബി.സി.ഐ. പ്രതിനിധികള്‍ വ്യക്തമാക്കി. ബില്‍ പൂര്‍ണമായും പിന്‍വലിക്കുകയോ സംയുക്ത പാര്‍ലമെന്ററിസമിതിക്ക് വിടുകയോ വേണമെന്ന് അവസാന കൂടിക്കാഴ്ചയില്‍ അവര്‍ ആവശ്യപ്പെട്ടു.

വിദേശപണത്തിന്റെ കാര്യത്തില്‍ നിരീക്ഷണവും ക്രമീകരണവും ആവശ്യമല്ലേയെന്ന ചോദ്യമാണ് ആഭ്യന്തരമന്ത്രി ഉയര്‍ത്തിയത്. പിന്മാറ്റത്തിന്റെ യാതൊരു സൂചനയും മന്ത്രിയില്‍ നിന്നുണ്ടായില്ല. സി.ബി.സി.ഐ. സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ച്ബിഷപ്പുമായ അനില്‍ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍, ഡി.എം.കെ. എം.പി. ഡോ. പി. വിത്സണ്‍ എന്നിവരാണ് ചര്‍ച്ചയ്ക്കെത്തിയത്.

മൂന്ന് വ്യവസ്ഥകളില്‍ ആണ് ആശങ്ക നിലനിൽക്കുന്നത്.

14 ബി: എഫ്.സി.ആര്‍.എ. ലൈസന്‍സ് പുതുക്കാതിരിക്കുകയോ പുതുക്കലിനുള്ള അപേക്ഷ നിരസിക്കപ്പെടുകയോ പുതുക്കാതെ സ്വമേധയാ കാലാവധി തീരുകയോ ചെയ്താല്‍ സ്ഥാപനത്തിന്റെ എഫ്.സി.ആര്‍.എ. സര്‍ട്ടിഫിക്കറ്റ് അസാധുവാക്കപ്പെടും.

16 എ: സര്‍ട്ടിഫിക്കറ്റ് അസാധുവാക്കപ്പെട്ടാല്‍ ബന്ധപ്പെട്ട സ്ഥാപനം കൈപ്പറ്റിയ വിദേശ സംഭാവനകളും ആസ്തികളും നിശ്ചിത അതോറിറ്റിയിലേക്ക് കണ്ടുകെട്ടാം. പുതിയ ലൈസന്‍സെടുക്കുകയോ പഴയ രജിസ്‌ട്രേഷന്‍ പുതുക്കുകയോ ചെയ്താല്‍ ഏറ്റെടുത്ത ആസ്തികള്‍ തിരിച്ചുനല്‍കും. ചെയ്തില്ലെങ്കില്‍ ആസ്തികള്‍ അതോറിറ്റിയുടെ കീഴിലാകും.

16 ബി: പഴയ നിയമപ്രകാരം ക്രമീകരിക്കപ്പെട്ട ആസ്തികള്‍ക്കും പുതിയ ഭേദഗതിപ്രകാരമുള്ള ചട്ടക്കൂട് ബാധകമാക്കുന്നതാണ് ഈ വ്യവസ്ഥ. വര്‍ഷങ്ങള്‍ക്കുമുന്‍പ് എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞുപോയ സ്ഥാപനങ്ങളെയും ബാധിക്കുന്നതാണ് ഈ വ്യവസ്ഥകളെന്നാണ് ആശങ്ക. വിദേശസംഭാവനകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ച് പൂര്‍ണമായും ആഭ്യന്തര ഫണ്ടുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കീഴിലെ സ്‌കൂളുകള്‍, ആശുപത്രികള്‍, സാമൂഹികസേവന കേന്ദ്രങ്ങള്‍ മുതലായവയെയും ബാധിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t