തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ അസംതൃപ്തികളും അധികാര വടംവലികളും ഇപ്പോള്‍ തികച്ചും പുതിയൊരു തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും അതിന്റെ പ്രകമ്പനങ്ങളും അവസാനിക്കുന്നതിന് മുന്‍പ് തന്നെ, പാര്‍ട്ടിക്കുള്ളില്‍ തികച്ചും രഹസ്യമായി മറ്റൊരു സമാന്തര അധികാര കേന്ദ്രം സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങളാണ് കെപിസിസി നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ മുളയിലേ നുള്ളിക്കളഞ്ഞത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉടനെയൊന്നും ശാന്തമാകില്ലെന്ന വ്യക്തമായ സൂചനയാണ് ഈ സംഭവവികാസങ്ങള്‍ നല്‍കുന്നത്.
സാധാരണയായി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന അധികാര വടംവലികളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ താഴെത്തട്ടില്‍ നിന്നാണ് സമാന്തര നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇടുക്കി ജില്ലാ പഞ്ചായത്തിലെ കരിമണ്ണൂര്‍ ഡിവിഷന്‍ അംഗം മനോജ് കോക്കാട്ട്, കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ജില്ലാ പഞ്ചായത്ത് അംഗം കേരള കോണ്‍ഗ്രസിലെ ജോസ് മോന്‍ മുണ്ടക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടിയെയും യുഡിഎഫ് സംവിധാനത്തെയും നോക്കുകുത്തിയാക്കി പുതിയൊരു സംഘടനാരൂപം കെട്ടിപ്പടുക്കാന്‍ ശ്രമം നടന്നത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നത് എംഎല്‍എമാര്‍ക്ക് തുല്യമായ പദവിയാണെന്നും, അതിനാല്‍ തന്നെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായൊരു സമ്മര്‍ദ്ദ ഗ്രൂപ്പായി മാറേണ്ടതുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ മറ്റ് അംഗങ്ങളെ സമീപിച്ചത്.
തികച്ചും ആസൂത്രിതമായാണ് ഈ വിമത നീക്കം അരങ്ങേറിയത്. തങ്ങളുടെ സമാന്തര നീക്കത്തിന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫിന്റെ നേരിട്ടുള്ള നിര്‍ദേശവും പിന്തുണയുമുണ്ടെന്ന് ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഇതിന് പുറമെ, സംസ്ഥാനത്തെ ക്രിസ്ത്യന്‍ മത സംഘടനകളുടെയും പുരോഹിത നേതൃത്വത്തിന്റെയും ആശിര്‍വാദം ഈ കൂട്ടായ്മയ്ക്കുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഈ വ്യാജ അവകാശവാദങ്ങളുടെ പിന്‍ബലത്തില്‍ കേരളത്തിലുടനീളമുള്ള വിവിധ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി.
ഈ സമാന്തര നീക്കത്തിന് പിന്നിലെ ഏറ്റവും വലിയ രാഷ്ട്രീയ അജണ്ട ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുക എന്നതായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ നിരന്തരം പരാതികള്‍ ഉന്നയിക്കാനും, ഈ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ മൗനാനുവാദമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ഇവര്‍ പദ്ധതിയിട്ടു. ദേശീയ നേതൃത്വത്തെയും മുഖ്യമന്ത്രിയെയും തമ്മിലടിപ്പിച്ച് ആ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനും, അതുവഴി തങ്ങളുടെ വ്യക്തിപരമായ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനുമായിരുന്നു ഈ പടപ്പുറപ്പാട്.
എന്നാല്‍, വിമത നീക്കത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം തോന്നിയ ചില കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ കാണിച്ച രാഷ്ട്രീയ വിവേകമാണ് പാര്‍ട്ടിയെ വലിയൊരു പ്രതിസന്ധിയില്‍ നിന്നും രക്ഷിച്ചത്. അവര്‍ അടിയന്തരമായി കെപിസിസി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വിവരമറിയിച്ചു. പാര്‍ട്ടി സംവിധാനത്തിന് സമാന്തരമായി മറ്റൊരു കൂട്ടായ്മ രൂപംകൊള്ളുന്നത് കടുത്ത ഞെട്ടലോടെയാണ് കെപിസിസി നോക്കിക്കണ്ടത്.
വിവരം അറിഞ്ഞയുടന്‍ തന്നെ നേതൃത്വം കര്‍ശന നടപടികളിലേക്ക് കടന്നു. ഇത്തരം സമാന്തര യോഗങ്ങളിലോ കൂട്ടായ്മകളിലോ ഒരു കാരണവശാലും പങ്കെടുക്കരുതെന്ന് കാണിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ വഴി സംസ്ഥാനത്തെ മുഴുവന്‍ ഡിസിസികള്‍ക്കും യുഡിഎഫ്-കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദേശവും വിലക്കും നല്‍കി.
തന്റെ പേര് വലിച്ചിഴച്ചതിലും, കെ.സി. വേണുഗോപാലിനെതിരെ തന്നെ തിരിച്ചുവിടാന്‍ കെപിസിസി പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന രീതിയില്‍ നടന്ന വ്യാജ പ്രചാരണങ്ങളിലും മുഖ്യമന്ത്രി വി.ഡി. സതീശന്‍ കടുത്ത അതൃപ്തിയിലാണ്. ഉടനടിയുള്ള തിരുത്തല്‍ നടപടികളിലൂടെ ഈ സമാന്തര നീക്കത്തിന് താല്‍ക്കാലികമായി തടയിടാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും, അധികാര മോഹങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയുടെ അച്ചടക്കരേഖ ലംഘിക്കാന്‍ ഏത് തലത്തിലുള്ള നേതാക്കളും തയ്യാറാകുമെന്ന അപകടകരമായ സന്ദേശമാണ് ഈ സംഭവം കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കുന്നത്. ഭാവിയില്‍ കൂടുതല്‍ ശക്തമായ അച്ചടക്ക നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായേക്കാം.