സംസ്ഥാനത്തിന് ഗുണകരമാകുന്ന രീതിയിൽ ഒരു നിക്ഷേപക ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും യാത്ര ചെയ്താലും ഇല്ലെങ്കിലും വാടക തുക നൽകേണ്ട സാഹചര്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും നിക്ഷേപക ഗ്രൂപ്പ് നേരത്തെ കാണാൻ സമയം ചോദിച്ചതിനാലാണ് യാത്ര ഹെലികോപ്റ്ററിലാക്കിയത്. യാത്ര ചെയ്താലും ഇല്ലെങ്കിലും ഹെലികോപ്റ്ററിനായി നിശ്ചിത തുക നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഴക്കെടുതിക്കിടെ വിരുന്നുസൽക്കാരത്തിൽ പങ്കെടുത്തെന്ന പ്രചാരണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ദുരന്ത വിവരമറിഞ്ഞത് മുതൽ റവന്യൂ മന്ത്രി ഉൾപ്പെടെയുള്ള അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും നേരിട്ട് എത്തേണ്ടതില്ലെന്ന് അറിയിച്ചതിനാലാണ് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ സൽക്കാരമെന്ന പേരിൽ ഹീനമായി ചിത്രീകരിക്കുകയാണെന്നും ദുരന്തസമയത്ത് ഇത്തരത്തിലുള്ള കുത്തിത്തിരിപ്പുകൾ ഉണ്ടാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരണപ്പെടുകയും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായും 165 ഹെക്ടർ കൃഷിനാശം സംഭവിച്ചതായും സ്ഥിതി നിലവിൽ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണത്തിലും പ്രളയ സമയത്തെ ഭക്ഷണ വിവാദത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി. ഡി. സതീശൻ
Advertisement
Advertisement
Advertisement