ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾ ഇപ്പോൾ വലിയ തൊഴിൽ പ്രതിസന്ധിയും അനിശ്ചിതത്വവുമാണ് നേരിടുന്നത്. യുഎഇ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഏകദേശം 91 ലക്ഷത്തോളം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ വലിയൊരു ശതമാനവും മലയാളികളാണ്. മേഖലയിലെ അസ്ഥിരത കാരണം ടൂറിസം, വ്യോമയാനം, നിർമ്മാണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. നിരവധി കമ്പനികൾ പുതിയ നിയമനങ്ങൾ നിർത്തിവെച്ചതിന് പുറമെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായി വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പലർക്കും മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും ചിലർക്ക് പകുതി ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്നും പരാതികളുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് നിരവധി പേർ ഇതിനോടകം തന്നെ നാട്ടിലേക്ക് മടങ്ങിയിട്ടുമുണ്ട്.
പ്രവാസികളുടെ പണത്തെ വലിയ രീതിയിൽ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം എന്നതിനാൽ ഈ പ്രതിസന്ധി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ആകെ പ്രവാസി പണത്തിന്റെ 20 ശതമാനത്തോളം വരുന്നത് കേരളത്തിലേക്കാണ്. പ്രതിസന്ധി രൂക്ഷമാകുകയോ കൂടുതൽ കാലം നീണ്ടുനിൽക്കുകയോ ചെയ്താൽ പ്രവാസി നിക്ഷേപത്തിൽ വലിയ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശമ്പളം വെട്ടിക്കുറച്ചതും ജോലി നഷ്ടപ്പെട്ടതും കാരണം പലർക്കും കൃത്യമായി നാട്ടിലേക്ക് പണമയക്കാൻ കഴിയാത്തത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
അതേസമയം, യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കാൻ കൂടുതൽ പണം നാട്ടിലേക്ക് അയക്കുന്ന പ്രവണതയും അടുത്തിടെ കണ്ടിരുന്നു. മുൻകരുതൽ എന്ന നിലയിലുള്ള ഈ പണമൊഴുക്ക് താൽക്കാലികമായ സാമ്പത്തിക ഉണർവ് നൽകുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ആശാവഹമല്ല. കോവിഡ് കാലത്തെപ്പോലെ ഇതൊരു താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നും, സംഘർഷങ്ങൾക്ക് അയവ് വന്നാൽ ബിസിനസ്സ് മേഖല പഴയപടിയാകുമെന്നും പ്രതീക്ഷിക്കുന്നവരുമുണ്ട്. എങ്കിലും, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എത്രനാൾ നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും പ്രവാസികളുടെയും കേരളത്തിന്റെയും യഥാർത്ഥ ഭാവി.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ കേവലം ആ രാജ്യങ്ങളെ മാത്രമല്ല, ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും കാര്യമായി ബാധിക്കുകയാണ് !!
Advertisement
Advertisement
Advertisement