എറണാകുളം :
കൊച്ചിയില്‍ ബാലവേലയ്ക്കായി ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച ഒന്‍പത് ആണ്‍കുട്ടികളെ റെയില്‍വേ പോലീസും ചൈല്‍ഡ് ലൈനും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ രക്ഷപ്പെടുത്തി. കുട്ടികളെ കടത്തിക്കൊണ്ടുവന്ന ബിഹാര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാര്‍ സ്വദേശികളായ ഡബ്ലു നാട്ട്, സുനില്‍ മോണ്ടല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടികളോടൊപ്പം കണ്ട ഇവരെ പോലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. കൃത്യമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യക്കടത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
പെരുമ്പാവൂരിലെ പ്രമുഖ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെയെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ സാധിക്കുന്നതിനാലാണ് കുട്ടികളെ ലക്ഷ്യമിട്ടത്. ബിഹാറിലെ പിന്നാക്ക ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കെണിയില്‍ അകപ്പെട്ടത്. മണിക്കൂറിന് കേവലം 50 രൂപ മാത്രം കൂലി വാഗ്ദാനം ചെയ്താണ് പ്രതികള്‍ കുട്ടികളെ കൊച്ചിയിലേക്ക് എത്തിച്ചത്. അതായത് ഒരു ദിവസം മുഴുവന്‍ കഠിനാധ്വാനം ചെയ്താല്‍ പോലും തുച്ഛമായ തുക മാത്രമാണ് ഇവര്‍ക്ക് ലഭിക്കുക. ദാരിദ്ര്യവും വീട്ടിലെ കഷ്ടപ്പാടുകളും ചൂഷണം ചെയ്താണ് ഏജന്റുമാര്‍ ഇവരെ കടത്തിയത്.
കേസില്‍ സംസ്ഥാനത്തെ പ്രാദേശിക ഏജന്റുമാര്‍ക്കും വലിയ പങ്കുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ബിഹാറില്‍ നിന്ന് കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതോടെ പെരുമ്പാവൂര്‍ മേഖലയിലെ കൂടുതല്‍ ബാലവേല റാക്കറ്റുകളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ബിഹാറില്‍ നിന്നെത്തിയ ഒന്‍പത് ആണ്‍കുട്ടികളെയാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രക്ഷപ്പെടുത്തിയത്. ഇവരെല്ലാം തന്നെ പതിനഞ്ചില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. കുട്ടികളെ നിലവില്‍ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും മറ്റ് സഹായങ്ങളും അധികൃതര്‍ ലഭ്യമാക്കുന്നുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്ലൈവുഡ് ഫാക്ടറികളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പോലീസും തീരുമാനിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ എത്തിച്ച് ജോലി ചെയ്യിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണിത്. കേരളത്തിലേക്ക് അതിഥി തൊഴിലാളികള്‍ എത്തുന്ന ട്രെയിനുകള്‍ കേന്ദ്രീകരിച്ച് ഇത്തരം കടത്തുകള്‍ വ്യാപകമാണെന്ന ആക്ഷേപം ശക്തമാണ്. അവധിക്കാലവും കുടുംബങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും മുതലെടുത്താണ് ഏജന്റുമാര്‍ ഗ്രാമങ്ങളില്‍ ചെന്ന് മാതാപിതാക്കളെ പണം വാഗ്ദാനം ചെയ്ത് സമ്മതിപ്പിക്കുന്നത്.
അറസ്റ്റിലായ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത്, ബാലവേല നിരോധന നിയമം, പോക്‌സോ നിയമത്തിലെ പ്രത്യേക വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. കുട്ടികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ബിഹാര്‍ പോലീസുമായി ചേര്‍ന്ന് ചൈല്‍ഡ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചി പോലുള്ള വലിയ നഗരങ്ങളിലേക്ക് കുട്ടികളെ ബാലവേലയ്ക്കായി കടത്തുന്നത് തടയാന്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ നിയമവിരുദ്ധമായി ജോലിക്ക് വെക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ കടത്തുന്ന അന്തര്‍സംസ്ഥാന ലോബികള്‍ വീണ്ടും സജീവമാകുന്നു !!!
Advertisement
Advertisement
Advertisement