പ്രശസ്ത മാധ്യമമായ 'ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്' പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 'ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുകയാണ്, ഇറാന്‍കാരുടെ കൈവശം ഇപ്പോള്‍ ഒന്നുമില്ല' എന്ന് ട്രംപ് വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള ഈ സുരക്ഷാ ഭീഷണിയെ അമേരിക്ക 47 വര്‍ഷം മുമ്പ് തന്നെ നേരിടേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുമായി ഇറാന്‍ നേതാക്കള്‍ 11 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ആ ചര്‍ച്ചയില്‍ എല്ലാ സുപ്രധാന കാര്യങ്ങളിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതായിരുന്നു. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ നിലപാടുകളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഇനി മുതല്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ കൈവശം തന്നെയായിരിക്കും. അമേരിക്ക തന്നെയായിരിക്കും ഇതിന്റെ ഭരണം നടത്തുക. ഈ കടലിടുക്കിന്റെ കാവല്‍ക്കാരായി അമേരിക്ക മാറുമെന്നും, വേണമെങ്കില്‍ ഇതിനെ 'കടലിടുക്കിന്റെ കാവല്‍ മാലാഖ' എന്ന് വിളിക്കാമെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. എന്നാല്‍ ഈ കാവല്‍ ജോലി ഇനി സൗജന്യമായിരിക്കില്ലെന്നും അതിനുള്ള കൃത്യമായ പണം അമേരിക്കയ്ക്ക് ലഭിക്കണമെന്നും അദ്ദേഹം കര്‍ശന നിലപാടെടുത്തു.
ഇതുവരെ അമേരിക്ക യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഹോര്‍മുസ് കടലിടുക്കിന് കാവല്‍ നിന്നിരുന്നതെന്നും എന്നാല്‍ ഇനി മുതല്‍ ആ രീതി മാറുമെന്നും ട്രംപ് വ്യക്തമാക്കി. ഈ കടലിടുക്ക് വഴി വലിയ തോതില്‍ വ്യാപാരം നടത്തുന്ന ലോകത്തിലെ ധനിക രാജ്യങ്ങള്‍ ഇനി മുതല്‍ ഈ സുരക്ഷാ ക്രമീകരണത്തിനായി അമേരിക്കയ്ക്ക് പണം നല്‍കേണ്ടിവരും.
'ഈ കാവല്‍ ജോലിക്ക് അമേരിക്കയ്ക്ക് വലിയ തുക തന്നെ പ്രതിഫലമായി ലഭിക്കും. ഞങ്ങളുടെ സൈനികരെ അപകടത്തിലാക്കി ഇതൊക്കെ ചെയ്യുന്നതിന് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൃത്യമായ പണം ഈടാക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്,' ട്രംപ് പറഞ്ഞു. ഇതേ അഭിമുഖത്തില്‍ തന്നെ, യുഎസുമായുള്ള സൈനിക സംഘര്‍ഷത്തില്‍ ഇറാന് കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ നാവികസേന, വ്യോമസേന, മിസൈല്‍ വിന്യാസങ്ങള്‍ എന്നിവ അമേരിക്കന്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പ്രമുഖ ഇറാന്‍ നേതാക്കളുടെ പേരുകള്‍ അദ്ദേഹം എടുത്തുപറയുകയും ചെയ്തു.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി കഴിഞ്ഞ വാരാന്ത്യത്തില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ചയും ഇറാന്‍ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള യുഎസ് വ്യോമാക്രമണങ്ങള്‍ ശക്തമായി തുടരുകയാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം,
ട്രംപിന്റെ ഈ പ്രസ്താവനകള്‍ പുറത്തുവന്ന് മിനിറ്റുകള്‍ക്കകം തന്നെ അമേരിക്കയ്ക്ക് കടുത്ത മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അത് അടച്ചതായും ഇറാന്‍ പ്രഖ്യാപിച്ചു. യുഎസ് സേനയുടെ സമീപകാലത്തെ ശത്രുതാപരമായ സൈനിക നടപടികള്‍ കാരണമാണ് ഈ കടുത്ത തീരുമാനമെന്ന് ഇറാന്റെ പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി (PGSA) എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചു.
അമേരിക്കന്‍ സൈന്യത്തിന്റെ ഭീഷണി കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിലവില്‍ സാധ്യമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ആ പ്രദേശത്ത് സമാധാനവും സുരക്ഷിതത്വവും തിരിച്ചെത്തുന്ന മുറയ്ക്ക് മാത്രമേ ഇനി കപ്പലുകള്‍ക്ക് യാത്രാനുമതി നല്‍കൂ. ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാ ക്രമമനുസരിച്ച് പരിശോധിച്ച് മാത്രമേ അനുമതി പത്രം നല്‍കുന്ന പ്രക്രിയ പുനരാരംഭിക്കുകയുള്ളൂവെന്നും ഇറാന്‍ അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
കടലിടുക്കിലൂടെ കടന്നുപോകാന്‍ യാത്രാ അനുമതി ലഭിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം ഇറാന്റെ ഔദ്യോഗിക വെബ്സൈറ്റ് മാത്രമാണെന്നും, വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്നും പുതിയ വിവരങ്ങള്‍ക്കായി തങ്ങളുടെ ഔദ്യോഗിക എക്‌സ് (X) അക്കൗണ്ട് ഫോളോ ചെയ്യണമെന്നും ഇറാന്‍ അതോറിറ്റി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും ഒരേസമയം കടലിടുക്കിന്മേല്‍ അവകാശവാദം ഉന്നയിക്കുന്നത് വരും ദിവസങ്ങളില്‍ വലിയൊരു അന്താരാഷ്ട്ര പ്രതിസന്ധിക്കും എണ്ണവില വര്‍ദ്ധനവിനും കാരണമായേക്കുമെന്നാണ് വിലയിരുത്തലുകള്‍.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍പ്പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് : അമേരിക്കയുടെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് ഈ കടലിടുക്ക് പൂര്‍ണ്ണമായും അടച്ചതായി പ്രഖ്യാപിച്ച് ഇറാനും !!
Advertisement
Advertisement
Advertisement