breaking news New

വിഴിഞ്ഞം തുറമുഖത്ത് അദാനിയും എംഎസ്സി കമ്പനിയും തമ്മിലുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇടതു സര്‍ക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ചുവെന്നു വേണം കരുതാനെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ വാക്കുകള്‍. പിണറായി വിജയന്‍ നേതൃത്വം നല്‍കിയിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 2025ല്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എംഎസ്സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. അപ്പോള്‍ അന്നു മുതലേ ഓഹരി കൈമാറ്റത്തിനായുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് കരുതേണ്ടി വരില്ലേ എന്നും വി ഡി സതീശന്‍ മറുപടി കത്തില്‍ ചോദിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ് വിദേശ നിക്ഷേപമെന്ന് ജൂലൈ ഒന്നിന് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിന്റെ തെളിവല്ലേ?, എന്നും മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്.

എല്ലാത്തിനും മുന്‍പ് ജൂണ്‍ 5ന് പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത ‘വിഴിഞ്ഞത്ത് വരും, എംഎസ്സി ടെര്‍മിനല്‍’ എന്നാണെന്നും 49 ശതമാനം ഓഹരിയാണ് എംഎസ്സി ലക്ഷ്യമിടുന്നതെന്നും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും എംഎസ്സി പ്രതിനിധികളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാര്‍ത്തയിലുണ്ടെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയായിരുന്ന അങ്ങും സിപിഎമ്മും അറിയാതെ ഇത്തരം ചര്‍ച്ചകള്‍ നടക്കുമോ? – എന്നും മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്. ഇത്രയും യാഥാര്‍ഥ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കെ, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോയെന്ന് വെളിപ്പെടുത്താന്‍ ഇനിയെങ്കിലും തയാറാകുമോ എന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ചോദിച്ചു.

അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഓഹരി കൈമാറ്റ നടപടികള്‍ ആരംഭിച്ചതെന്നും ഇക്കാര്യത്തില്‍ അവരെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. ജൂലൈ 1നാണ് അനുമതി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനു കത്തു നല്‍കിയത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചു. ജൂലൈ 3ന് അദാനി കമ്പനി മറ്റൊരു കത്ത് സര്‍ക്കാരിന് നല്‍കി. ഇക്കാര്യം 8ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരിയാണ് എംഎസ്സി ഗ്രൂപ്പിന് കൈമാറാന്‍ ശ്രമിക്കുന്നത്. ഈ കമ്പനിയില്‍ മുഖ്യ ഓഹരി പങ്കാളിയായ സര്‍ക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് അങ്ങയുടെ ആരോപണമെന്ന് പിണറായി വിജയനോട് ചൂണ്ടിക്കാട്ടിയ വി ഡി സതീശന്‍, ഇത് തെറ്റാണെന്നും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ലെന്നും പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കണ്‍സഷനെയര്‍ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. പ്രസ്തുത കരാറിലെ ക്ലോസ് 5.8 പ്രകാരം കോമണ്‍ യൂസര്‍ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും അനുമതികള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t