ഇന്നലെ ചേർന്ന പാർട്ടി നിയമസഭാകക്ഷി യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് എന്നാണ് ലഭിക്കുന്ന വിവരം.
യുഡിഎഫുമായി ഈ ആവശ്യം ചർച്ച ചെയ്യാനുള്ള ചുമതല പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് യോഗം നൽകി. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിനും രണ്ട് മന്ത്രിമാർ വേണമെന്നാണ് പാർട്ടിയുടെ പ്രധാന ആവശ്യം.
നിലവിൽ മോൻസ് ജോസഫിന് പുറമെ രണ്ടാം മന്ത്രിസ്ഥാനത്തേക്ക് അപു ജോൺ ജോസഫിനെ പരിഗണിക്കാനാണ് പാർട്ടിക്കുള്ളിലെ ധാരണ. പാർട്ടിയുടെ യുവമുഖമായി ഉയർന്നുവരുന്ന അപു ജോൺ ജോസഫിന് മന്ത്രിസ്ഥാനം നൽകുന്നത് സംഘടനാ ശക്തി വർധിപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം, രണ്ടാമത്തെ മന്ത്രിസ്ഥാനം ലഭിക്കാത്ത സാഹചര്യത്തിൽ പകരമായി ചീഫ് വിപ്പ് അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്ന നിർദേശം മുന്നോട്ടുവച്ചാൽ തോമസ് ഉണ്ണിയാടനെ ആ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.
മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച ചർച്ചകൾ യുഡിഎഫിനകത്ത് കൂടുതൽ സജീവമാകുന്നതിനിടെ വിവിധ ഘടകകക്ഷികളും തങ്ങളുടെ ആവശ്യങ്ങൾ ശക്തമായി മുന്നോട്ടുവെക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പുതിയ ആവശ്യം മുന്നണി ചർച്ചകളിൽ നിർണായക വിഷയമാകാനാണ് സാധ്യത.
മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) രംഗത്ത്
Advertisement
Advertisement
Advertisement