ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് നൽകിയ 48 മണിക്കൂർ സമയപരിധി ചൊവ്വാഴ്ച പുലർച്ചെ (ഇറാൻ സമയം 3:14 AM) അവസാനിക്കാനിരിക്കെ, ഇറാന്റെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യം വെച്ച് വൻ അക്രമണത്തിന് ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ .
തങ്ങളുടെ വൈദ്യുതി നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ ഊർജ്ജ-ജല വിതരണ ശൃംഖലകൾ തകർക്കുമെന്ന് ഇറാൻ തിരിച്ചും മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. നഗരത്തിന്റെ മധ്യ, ദക്ഷിണ, കിഴക്കൻ ഭാഗങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖോം പ്രവിശ്യയിലെ ഡ്രോൺ നിർമ്മാണ കേന്ദ്രത്തിന് നേരെ അമേരിക്കൻ സൈന്യം (CENTCOM) ആക്രമണം നടത്തി. വടക്കുപടിഞ്ഞാറൻ ഇറാനിലെ ഉറുമിയ നഗരത്തിൽ ജനവാസ കെട്ടിടങ്ങൾക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതിനിടെ ബന്ദർ അബ്ബാസിലെ റേഡിയോ സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
യുദ്ധം വ്യാപിക്കുന്നത് ഗൾഫ് രാജ്യങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ഇതിൽ ഒരെണ്ണം തകർത്തപ്പോൾ മറ്റൊന്ന് ആളൊഴിഞ്ഞ പ്രദേശത്ത് പതിച്ചു. യുഎഇയുടെ തലസ്ഥാനമായ അബുദാബിക്ക് നേരെ വന്ന മിസൈൽ പ്രതിരോധ സംവിധാനം തകർത്തെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു ഇന്ത്യൻ സ്വദേശിക്ക് പരിക്കേറ്റു. ലെബനനിൽ ഇതുവരെ 100 കുട്ടികളടക്കം 1029 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഇറാഖിൽ 60 പേർക്കും ജീവൻ നഷ്ടമായി. യുദ്ധം ആഗോള സാമ്പത്തിക വിപണിയെയും ബാധിച്ചിട്ടുണ്ട്; ചൈനയിലെയും ഹോങ്കോങ്ങിലെയും ഓഹരി വിപണികൾ വൻ തകർച്ച നേരിട്ടു.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം 24-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലോകം അതീവ ജാഗ്രതയിൽ
Advertisement
Advertisement
Advertisement