breaking news New

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടെ കടുത്ത വിയോജിപ്പുമായി സഹോദരനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ രംഗത്ത് !!

ഒരു കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ഥി മാത്രം മതിയെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മറിയയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സഹോദരിക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ താന്‍ പുതുപ്പള്ളിയില്‍നിന്ന് മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്. ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ ഒരേസമയം ജനവിധി തേടുന്നത് ശരിയല്ലെന്നും, അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ കടുത്ത അതൃപ്തി നിലവില്‍ ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെ ചാണ്ടി ഉമ്മന്‍ അറിയിച്ചുകഴിഞ്ഞു എന്നാണ് ലഭ്യമായ വിവരം.

ഇതാദ്യമായല്ല ചാണ്ടി ഉമ്മന്‍ ഈ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഒരുമാസം മുന്‍പ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ച സമയത്ത് മറിയയുടെ പേര് ഉയര്‍ന്നുവന്നപ്പോഴും സമാന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. നേതൃത്വം വീണ്ടും ചെങ്ങന്നൂരില്‍ മറിയയെ സജീവമായി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സ്വന്തം സിറ്റിങ് സീറ്റ് പോലും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് അദ്ദേഹം നിലപാട് കടുപ്പിച്ചത്. ഇതിന് പിന്നില്‍ മറിയയുടെ സ്ഥാനാര്‍ത്ഥി ആകുവാനുള്ള താല്പര്യം നിഷേധിപ്പിക്കലാണെന്ന സൂചനകളുണ്ട്. ഇത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള രണ്ടുപേര്‍ ഒരേസമയം തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകുന്നത് പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ചാണ്ടി ഉമ്മന്റെ ഈ അപ്രതീക്ഷിതവും കര്‍ശനവുമായ നിലപാട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ വലിയ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ വിഷയം യുഡിഎഫിനുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് ഇന്ന് പലവഴിയ്ക്ക് പിരിഞ്ഞു. ഷാഫി പറമ്പില്‍ സ്വന്തമായി ഗ്രൂപ്പുണ്ടാക്കി. ബെന്നി ബെഹന്നാന് കാര്യമായി ഗ്രൂപ്പിനെ ഒരുമിപ്പിക്കാന്‍ കഴിയുന്നില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്വന്തം നിലയിലാണ് പ്രവര്‍ത്തനം.

ഇതിനിടെ എ ഗ്രൂപ്പിന്റെ മുഖമായി മാറാന്‍ ചാണ്ടി ഉമ്മന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സഹോദരി കൂടി എത്തുന്നതോടെ ഉമ്മന്‍ചാണ്ടിയുടെ വികാരം ചാണ്ടി ഉമ്മന് മാത്രമായി അവകാശപ്പെടാന്‍ കഴിയില്ല. ഇതുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് സൂചന. അതിനിടെ ചാണ്ടി ഉമ്മന്‍ മാറിയാല്‍ മറിയയെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കാനും ആലോചന സജീവമാണ്. ഈ വാര്‍ത്തകളോടൊന്നും മറിയ പ്രതികരിച്ചിട്ടില്ല. കുടുംബത്തിലെ ഭിന്നതകള്‍ പുറത്തേക്ക് വരുന്ന തരത്തില്‍ മറിയ പ്രതികരണം നടത്തില്ലെന്നാണ് സൂചന.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t