കെ. സുധാകരൻ അടക്കമുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ ഉറച്ചുനിൽക്കുന്നത് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതോടെ സുധാകരൻ അനുകൂലികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ സൈബർ പോര് ആരംഭിച്ചു കഴിഞ്ഞു. സതീശന്റേത് മുഖ്യമന്ത്രിയാകാനുള്ള അതിമോഹമാണെന്നും മുൻപ് അദ്ദേഹം നേതാക്കളെ വഞ്ചിച്ചിട്ടുണ്ടെന്നുമാണ് സുധാകരൻ അനുകൂലികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ രമ്യ ഹരിദാസിനെ ചിറയൻകീഴ് മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ കോൺഗ്രസിലെ ദളിത് വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തി. ആലത്തൂർ ലോക്സഭയിലും ചേലക്കര ഉപതിരഞ്ഞെടുപ്പിലും പരാജയപ്പെട്ട രമ്യയ്ക്ക് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും, ജില്ലയിൽ വർഷങ്ങളായി പാർട്ടിക്കു വേണ്ടി ജയിൽവാസം അനുഭവിച്ച നേതാക്കളെ അവഗണിക്കുന്നത് പ്രതിഷേധാർഹമാണെന്നും അവർ വ്യക്തമാക്കി.
നെടുമങ്ങാട് സീറ്റ് മീനാങ്കൽ കുമാറിന് നൽകുന്നതിനെതിരെയും പാർട്ടിയിൽ വലിയ അമർഷം പുകയുകയാണ്. ദശകങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ തഴഞ്ഞ്, ഏതാനും മാസങ്ങൾ മാത്രം മുൻപ് എത്തിയവർക്ക് സീറ്റ് നൽകുന്നതിനെതിരെ ഭാരവാഹി യോഗം ചേർന്ന് എഐസിസിക്കും കെപിസിസിക്കും പരാതി നൽകി.
ഇതിനിടെ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നതുമായി ബന്ധപ്പെട്ടും തർക്കം നിലനിൽക്കുന്നുണ്ട്. സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് മുൻപേ ഉടലെടുത്ത ഈ ആഭ്യന്തര കലഹം വരും ദിവസങ്ങളിൽ യുഡിഎഫിന് വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്.
സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വിവിധ ജില്ലകളിൽ യുഡിഎഫിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു
Advertisement
Advertisement
Advertisement