breaking news New

മന്ത്രിസഭയിലെ മുഴുവൻ സിപിഎം മന്ത്രിമാരെയും ഒമ്പത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സിപിഎം : വീണ ജോർജിനെ മത്സരിപ്പിക്കരുതെന്ന ഭർത്താവിന്റെ ആവശ്യം തള്ളി

ഇന്ന് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന പട്ടിക നാളെ എല്ലാ ജില്ലാ കമ്മിറ്റികളും ചർച്ച ചെയ്യും. മറ്റന്നാൾ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തോടെ സ്ഥാനാർഥി നിർണയം അന്തിമമാകും.

വീണ ജോർജിനെ മത്സരിപ്പിക്കരുതെന്ന ഭർത്താവിന്റെ ആവശ്യം സിപിഎം തള്ളി. ആറന്മുളയിൽ വീണാ ജോർജും, തവനൂരിൽ കെ.ടി ജലീലും മത്സരിക്കും.

തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിൽ വലിയ എതിർപ്പ് ജില്ലയിൽ നിന്ന് ഉയർന്നിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ ഇതാരെങ്കിലും ഉന്നയിക്കുമോ എന്ന് നേതൃത്വം ഉറ്റുനോക്കുന്നുണ്ട്. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള കെ.കെ ശൈലജയുടെ മാറ്റവും ചർച്ചയ്ക്ക് വന്നേക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇരിങ്ങാലക്കുടയിൽ മത്സരിക്കും. തൃത്താലയിൽ തന്നെയാകും എം.ബി രാജേഷ് കളത്തിലിറങ്ങുന്നത്. തവനൂരിൽ ജില്ലാ നേതൃത്വം കെ.ടി ജലീലിന്റെ പേരിനൊപ്പം വി.പി സാനുവിനേയും നിർദേശിച്ചിരുന്നു. മത്സരിക്കാൻ താല്പര്യമില്ലെന്ന് കെ.ടി ജലീൽ നേരത്തെ പറഞ്ഞെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത് കെ.ടി ജലീലിനെ തന്നെയാണ്.

പൊന്നാനിയിൽ എം.സ്വരാജിനെ വേണമെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും പിഎസ്‌സി മുൻ ചെയർമാൻ സക്കീറിന്റെ പേരിനാണ് സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയത്. കൊല്ലം മണ്ഡലത്തിൽ എസ്.ജയമോഹൻ മത്സരിക്കുമ്പോൾ ജില്ലാ സെക്രട്ടറി സ്ഥാനത്ത് പുതിയ ആളെ സിപിഎം കണ്ടെത്തും. ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയ ശുപാർശയിൽ കാര്യമായ മറ്റു മാറ്റങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് വരുത്തിയിട്ടില്ല എന്നാണ് വിവരം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t