breaking news New

പരിഹാരം ഉറപ്പ് എന്ന പേരില്‍ ആരംഭിച്ച സിഎം വിത്ത് മി അഥവാ ‘മുഖ്യമന്ത്രി എന്നോടൊപ്പം’ എന്ന പൊതുജന പരാതി പരിഹാര സെന്ററില്‍ നൂറുകണക്കിന് പരാതികള്‍ പരിഹാരമില്ലാതെ കെട്ടിക്കിടക്കുന്നതായി പരാതി

പരാതി നല്‍കിയവരെ 48 മണിക്കൂറിനുള്ളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം അറിയിക്കുമെന്നാണ് സിഎം വിത്ത് മിയില്‍ നിന്ന് കിട്ടുന്ന വിവരം. എന്നാല്‍ പരാതിക്കാര്‍ക്ക് റഫറന്‍സ് നമ്പര്‍ ലഭിക്കുന്നതല്ലാതെ നല്‍കിയ പരാതികളില്‍ യാതൊന്നും ഇതുവരെയും പരിഹരിച്ചിട്ടില്ലെന്നാണ് വിവിധ ജില്ലകളിലെ പരാതിക്കാര്‍ ആരോപിക്കുന്നത്. പരാതിക്കാരുടെ ആവലാതികളില്‍ പലതും പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണുതാനും. ഇതില്‍ കെട്ടിട നിര്‍മാണ ലേബര്‍ സെസ്സ് നിര്‍ണയ അപാകത, അനുമതിയില്ലാതെയുള്ള നിര്‍മാണങ്ങള്‍ സര്‍ക്കാറിനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം, കെ സ്മാര്‍ട്ട് പരാതികള്‍, ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതില്‍ കാണിക്കുന്ന വീഴ്ചകള്‍, വാളയാര്‍ എച്ച്‌ഐവി പരിശോധന കേന്ദ്രം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, മലപ്പുറം നെടുങ്കയം ഇരുമ്പ് പാലത്തിന്റെ അപകടാവസ്ഥക്ക് പരിഹാരം കാണുന്നതില്‍ വനം വകുപ്പിന്റെ അനാസ്ഥ തുടങ്ങിയ നിരവധി പരാതികള്‍ തുടക്കത്തിലേ നല്‍കിയവയാണെന്ന് പരാതിക്കാര്‍ പറയുന്നു.

ഇപ്പോഴും വിളിച്ച് ചോദിച്ചാല്‍ നോഡല്‍ ഓഫീസര്‍ പരിശോധിക്കുന്നുണ്ടെന്ന പരിഹാസ്യ മറുപടിയാണ് കിട്ടുന്നത്. 48 മണിക്കൂറിനുള്ളില്‍ പരമാവധി പരിഹാരമെന്ന ഉറപ്പാണ് ആറ് മാസം കഴിഞ്ഞിട്ടും പരിഹരിക്കപ്പെടാത്തത്. പരാതി പരിഹരിക്കാതെ പരിഹരിച്ചതായുള്ള അറിയിപ്പ് നല്‍കി പരാതിക്കാരെ സിഎം വിത്ത് മി തെറ്റിദ്ധരിപ്പിച്ചുവെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സിഎം വിത്ത് മിയിലേക്ക് ആരും പരാതി അറിയിച്ച് പരിഹാരം കാണുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കരുതെന്നാണ് പരാതി നല്‍കി നിരാശരായവര്‍ അറിയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയിലും അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സപ്തംബറിലാണ് സിഎം വിത്ത് മി എന്ന നൂതന പരിപാടി ആരംഭിച്ചത്. തിരുവനന്തപുരത്തെ വെള്ളയമ്പലത്താണ് ഇതിന്റെ ഓഫീസ്. പൊതുജന പരാതികളും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും മറ്റുമായി 24 മണിക്കൂറും പ്രവര്‍ത്തനനിരതമായ സിറ്റിസണ്‍ കാള്‍ സെന്ററാണ് ഇവിടെയുള്ളത്. 20 കോടിയാണ് ഇതിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ മാറ്റിവെച്ചത്. ഒരു പ്രയോജനവും പൊതുജനങ്ങള്‍ക്ക് ലഭിക്കാത്ത ഈ പരിപാടി അവസാനിപ്പിച്ചാല്‍ സര്‍ക്കാരിന് ഇതുമൂലം ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് പൊതുജനാഭിപ്രായം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t