breaking news New

സ്വകാര്യ ആശുപത്രികളിൽ രോഗികളെ എത്തിക്കുന്നതിന് ആംബുലൻസ് ഡ്രൈവർമാർ കമ്മീഷൻ വാങ്ങുന്നുണ്ടെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പ്രസ്താവനക്കെതിരെ ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്

ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറച്ചുവെക്കാനാണ് മന്ത്രി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സംഘടന ആരോപിച്ചു.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രോഗിയെ എത്തിച്ചാൽ ഡ്രൈവർക്ക് പതിനായിരം രൂപ വരെ കമ്മീഷൻ ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിൽ മന്ത്രി പറഞ്ഞിരുന്നു. ഡോക്ടർമാർ തന്നോട് നേരിട്ട് പറഞ്ഞ കാര്യമാണിതെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ പ്രസ്താവന ആംബുലൻസ് തൊഴിലാളികളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് ഉടമസ്ഥർ കുറ്റപ്പെടുത്തി.

ആംബുലൻസ് ഡ്രൈവർമാർ പണം വാങ്ങുന്നുണ്ടെന്ന് തെളിവുണ്ടെങ്കിൽ മന്ത്രി അത് പുറത്തുവിടണം. അത്തരം നടപടികളുണ്ടെങ്കിൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. രോഗിയെ ഏത് ആശുപത്രിയിൽ എത്തിക്കണമെന്ന് തീരുമാനിക്കുന്നത് ആംബുലൻസ് ഡ്രൈവർമാരല്ല. സാധാരണയായി ഏറ്റവും അടുത്തുള്ള ആശുപത്രിയിലാണ് ആദ്യം എത്തിക്കാറുള്ളത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമോ ബന്ധുക്കളുടെ താല്പര്യപ്രകാരമോ ആണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത്.

മന്ത്രിയെ നേരിട്ട് കണ്ട് സംഘടനയുടെ പ്രതിഷേധം അറിയിക്കും. തങ്ങളെ പരസ്യമായി അപമാനിച്ച നടപടി തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t