breaking news New

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ ആന്റോ ആന്റണി എം.പി.ക്ക് ഇ.ഡിയുടെ കുരുക്ക് മുറുകുന്നു

ഈ സാമ്പത്തിക ഇടപാട് സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം, 2019 തിരഞ്ഞെടുപ്പുകാലത്ത് ആന്റോ ആന്റണിക്ക് ഈടൊന്നുമില്ലാതെ വഴിവിട്ടരീതിയില്‍ വായ്പയായി കൊടുത്തെന്ന് ഉടമയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ എന്‍.എം. രാജു ചൊവ്വാഴ്ച ഇ.ഡി.ക്ക് മൊഴി നല്‍കി. ഈ മൊഴിയോടെ ആ്‌ന്റോയിലേക്കും അന്വേഷണം എത്തും.

രണ്ടുകോടി രൂപയില്‍ 20 ലക്ഷം രൂപമാത്രമാണ് ആന്റോ ആന്റണി തിരികെ അടച്ചത്. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ നിക്ഷേപകരുടെ പണം നഷ്ടമായതിനാല്‍ ആന്റോ ആന്റണിക്ക് ലഭിച്ച തുകയും കള്ളപ്പണക്കേസ് കുറ്റകൃത്യത്തിന്റെ ഭാഗമാകും. അടുത്തഘട്ടത്തില്‍ ആന്റോ ആന്റണിയെ ഇ.ഡി. ചോദ്യം ചെയ്യും.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പണം തികയുന്നില്ലെന്നു ചൂണ്ടിക്കാട്ടി ആന്റോ ആന്റണിയും ഭാര്യയും പലതവണ ഓഫീസിലും വീട്ടിലുംവന്ന് പണം ആവശ്യപ്പെട്ടിരുന്നു. ഈടൊന്നുമില്ലാതെ വഴിവിട്ട് രണ്ടുകോടി രൂപ വായ്പ നല്‍കുകയായിരുന്നു. രണ്ടുമാസത്തിനകം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പലതവണ ആവശ്യപ്പെട്ടിട്ടും 20 ലക്ഷം രൂപ മാത്രമാണ് ആന്റോ ആന്റണി മടക്കിത്തന്നതെന്നും എന്‍.എം. രാജു വെളിപ്പെടുത്തി.

ഏഴുവര്‍ഷത്തോളം ഇക്കാര്യം മറച്ചുവെച്ച്, പരാതി നല്‍കാന്‍ തയ്യാറല്ലാതിരുന്ന എന്‍.എം. രാജു ഇ.ഡി. റെയ്ഡിനു ശേഷമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ആന്റോ ആന്റണിയുമായ ബന്ധപ്പെട്ട രേഖകള്‍ റെയ്ഡില്‍ ഇ.ഡി.യുടെ കൈവശമെത്തിയെന്നാണ് സൂചന. തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് (എന്‍.സി.എസ്.) ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുകയും പണം നല്‍കാതെ വഞ്ചിക്കുകയും ചെയ്തതിന് പത്തനംതിട്ട പുളിക്കീഴ് പോലീസ് സ്റ്റേഷനിലും എറണാകുളം മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2024 ജൂലായിലാണ് ഇ.ഡി. കേസെടുത്ത് അന്വേഷണം തുടങ്ങിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t