breaking news New

നാലുകുരുന്നുകള്‍ക്ക് പുതുജീവനേകി കുഞ്ഞുമാലാഖ ആലിന്‍ ഷെറിന്‍ എബ്രഹാം നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി യാത്രയായി ...

അവയവദാന ചരിത്രത്തില്‍ പുതുചരിത്രം രചിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് നാടൊന്നിച്ച് വിട നല്‍കിയത്.
പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്ഐ പള്ളിയിലായിരുന്നു സംസ്‌കാരം. മസ്തിഷ്‌ക മരണ ശേഷം അവയവ ദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കുഞ്ഞുമകള്‍ ആലിനെ ഒരു നോക്കു കാണാന്‍ ജനസാഗരമാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളിയിലെക്ക് ഞായറാഴ്ച ഒഴുകിയെത്തിയത്. ആശുപത്രിയിലും, ആലിന്റെ വീട്ടിലും പള്ളിയിലുമായാണ് പൊതുദര്‍ശനമുണ്ടായിരുന്നത്.

രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി. പള്ളിയിലും പൊതുദര്‍ശനത്തിന് സൗകര്യമുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പള്ളിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, വി എന്‍ വാസവന്‍ തുടങ്ങിയവര്‍ അന്തിമോചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അവയവ ദാനത്തില്‍ രാജ്യത്ത് തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. ആലിന് അന്തിമോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിന്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് എന്ന് കമല്‍ഹാസന്‍ എംപിയും പറഞ്ഞു.

ആലിന്‍ ഷെറിന് ആദരാഞ്ജലി അര്‍പ്പിക്കാനായി കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്നും ജനങ്ങള്‍ ഒഴുകി എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ആലിന്റെ അവയവങ്ങള്‍ സ്വീകരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ആലിന്റെ കരള്‍ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിയായ ശ്രേയയുടെ മുത്തച്ഛന്‍ ചന്ദ്രന്‍ കണ്ണീരോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. തങ്ങളുടെ കൊച്ചുമകള്‍ക്ക് ജീവിതം തിരിച്ചുനല്‍കിയ മാലാഖക്കുഞ്ഞിനെയും അവളുടെ കുടുംബത്തെയും കാണാന്‍ വേണ്ടി മാത്രമാണ് വന്നതെന്ന് ചന്ദ്രന്‍ വികാരാധീനനായി പറഞ്ഞു.

വൈകീട്ട് മൂന്നരയ്ക്ക്‌ശേഷം പള്ളിയില്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിയോടെ ജില്ലാ ഭരണകൂടത്തിന്റെ ചുമതലയില്‍, പ്രത്യേക പോലീസ് സേന ആലിന്‍ ഷെറിന ആദരവ് അര്‍പ്പിച്ചു. ബ്യൂഗിള്‍ സല്യൂട്ട് അടക്കമുള്ള പോലീസ് ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകള്‍, പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മസ്തിഷ്‌കമരണത്തെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിന്റെ അവയവദാനം നടത്തി മാതൃകയായത്.

ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ എം.സി. റോഡില്‍ പള്ളം ബോര്‍മ കവലയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിന്‍. വെള്ളിയാഴ്ച ഉച്ചയോടെ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് പത്തുമാസം പ്രായമുള്ള ഈ കുരുന്ന്. ആലിന്റെ വൃക്കകളും കരളും ഹൃദയവാല്‍വും നാലുകുട്ടികള്‍ക്കാണ് പുതുജീവനേകുന്നത്. ഇതില്‍ രണ്ടുപേര്‍ അവയവങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. വാല്‍വ് എസ്‌ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകര്‍ത്താവിനെ ലഭിച്ചാല്‍ അവ നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലിന്‍ ചികിത്സയിലിരുന്ന അമൃത ആശുപത്രിയില്‍ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേര്‍ക്കായി നല്‍കാനാണ് തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t