പ്രധാനമന്ത്രിയുടെ ഓഫിസിന്റെ (പിഎംഒ) പുതിയ മേൽവിലാസമായ സേവാ തീർത്ഥ്, കേന്ദ്ര മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന കർത്തവ്യ ഭവൻ 1 & 2 എന്നിവയാണ് രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1:30-ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി സേവാ തീർത്ഥിന്റെ നാമകരണം അനാച്ഛാദനം ചെയ്യും. തുടർന്ന് വൈകുന്നേരം 6 മണിക്ക് സേവാ തീർത്ഥത്തിൽ നടക്കുന്ന പൊതുപരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും.
ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച സൗത്ത് ബ്ലോക്കിൽ നിന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പുതിയ അത്യാധുനിക മന്ദിരത്തിലേക്ക് മാറുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന് പുറമെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയും സേവാ തീർത്ഥത്തിൽ പ്രവർത്തിക്കും. ചിതറിക്കിടക്കുന്ന വിവിധ സർക്കാർ ഓഫിസുകളെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതോടെ ഭരണപരമായ കാര്യക്ഷമത വർദ്ധിക്കുമെന്ന് പിഎംഒ അറിയിച്ചു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായാണ് ഈ മന്ദിരങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
കർത്തവ്യ ഭവൻ ഒന്ന്, രണ്ട് എന്നീ കെട്ടിടങ്ങളിൽ ധനകാര്യം, പ്രതിരോധം, ആരോഗ്യം തുടങ്ങി പ്രധാനപ്പെട്ട നിരവധി കേന്ദ്ര മന്ത്രാലയങ്ങളാണ് പ്രവർത്തിക്കുക. പരിസ്ഥിതി സൗഹൃദമായ രീതിയിൽ 4-സ്റ്റാർ ഗൃഹ (GRIHA) മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ കെട്ടിടങ്ങളുടെ നിർമ്മാണം. സൗരോർജ്ജം, ജലസംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയ്ക്കായി അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ സമന്വയിപ്പിച്ച ഓഫിസുകൾ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.
പതിറ്റാണ്ടുകളായി പഴക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഓഫിസുകൾക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. പഴയ കെട്ടിടങ്ങളിലെ അറ്റകുറ്റപ്പണി ചിലവ് കുറയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. പൗരകേന്ദ്രീകൃതമായ ഭരണം ഉറപ്പാക്കാൻ ആധുനികവും സുരക്ഷിതവുമായ ഒരന്തരീക്ഷം പുതിയ സമുച്ചയങ്ങളിൽ ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ആക്‌സസ് കൺട്രോൾ, നിരീക്ഷണ നെറ്റ്‌വർക്കുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇവിടെയുണ്ട്.
വിദേശകാര്യ മന്ത്രാലയം, കൃഷി, നിയമം തുടങ്ങി മറ്റ് പല പ്രധാന വകുപ്പുകളും വരും ദിവസങ്ങളിൽ പുതിയ കെട്ടിടങ്ങളിലേക്ക് മാറും. സൗത്ത് ബ്ലോക്കിലെ ചരിത്രപ്രധാനമായ അവസാന ക്യാബിനറ്റ് യോഗവും ഇന്നാണ് നടക്കുന്നത്. പുതിയ യുഗത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി രാജ് ഭവനുകളെ ലോക് ഭവൻ എന്നും രാജ് നിവാസുകളെ ലോക് നിവാസ് എന്നും പുനർനാമകരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. സേവനം എന്ന ലക്ഷ്യത്തോടെയാണ് പിഎംഒയ്ക്ക് സേവാ തീർത്ഥ് എന്ന പേര് നൽകിയത്.
പൊതുജനങ്ങൾക്ക് മന്ത്രാലയങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ പ്രത്യേക ഇന്റർഫേസ് സോണുകളും പുതിയ സമുച്ചയത്തിലുണ്ട്. ലോകത്തിന് മാതൃകയാക്കാവുന്ന രീതിയിലുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് ഹബ്ബായി ഇവിടം മാറും. ഇന്ത്യയുടെ പുതിയ ഭരണ സംസ്കാരത്തിന്റെ അടയാളമായാണ് ഈ കെട്ടിടങ്ങളെ സർക്കാർ വിശേഷിപ്പിക്കുന്നത്. രാഷ്ട്രത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഇനി ഈ പുത്തൻ ഓഫിസുകളിലിരുന്നാകും കൈക്കൊള്ളുക.
ഭാരതത്തിന്റെ ഭരണ നിർവ്വഹണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫിസ് സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Advertisement
Advertisement
Advertisement