breaking news New

തുടര്‍ഭരണ വിവാദത്തില്‍ കവി സച്ചിദാനന്ദന് പിന്തുണ അറിയിച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്‍പില്‍ പണയം വക്കുന്നതാണെന്നും സച്ചിദാനന്ദന്‍ മാഷ് അതിന് തയ്യാറായില്ല എന്നതാണ് കുറ്റമെന്നും ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്‍പില്‍ പണയം വക്കുന്നതാണ്. സച്ചിദാനന്ദന്‍ മാഷ് അതിന് തയ്യാറാവാതെ ജോര്‍ജ് ഓര്‍വെലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''ചിന്താ കുറ്റം ' (thought crime ) ചെയ്തിരിക്കുന്നു. ചിന്തിക്കുന്നത് കുറ്റമാകുന്ന ആഗോള ക്രമത്തില്‍ ജാക്ക് രാന്‍സിയേ, ഹാര്‍ഡ്റ്റ്, നെഗ്രി, സിസെക് തുടങ്ങിയ ഇടതുപക്ഷ ചിന്തകരെ ഉദ്ധരിച്ചു മാഷ് വീണ്ടും ചിന്ത കുറ്റം ആവര്‍ത്തിച്ചിരിക്കുന്നു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ് ചിന്താകുറ്റകാര്‍ക്കൊപ്പം.

തുടര്‍ഭരണത്തിനായി ഇടതുപക്ഷം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഇടതുപക്ഷ സഹയാത്രികനായ സച്ചിദാനന്ദന്‍, തുടര്‍ ഭരണം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും എന്ന പരാമര്‍ശവുമായി രംഗത്തെത്തിയത്. ഇടത് സൈബര്‍ പാളയത്തില്‍ നിന്ന് വന്‍ ആക്രമണമായിരുന്നു സച്ചിദാനന്ദന് നേരെ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ വെര്‍ച്വല്‍ മൂഢസ്വര്‍ഗത്തില്‍ ജീവിക്കുന്ന ആള്‍ക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് പറഞ്ഞ് സച്ചിദാനന്ദന്‍ രംഗത്തെത്തി. പറയാന്‍ ശ്രമിച്ച കാര്യങ്ങളുടെ ആഴം മനസിലാക്കാതെയാണ് വിമര്‍ശനമെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

ഉപരി വര്‍ഗത്തെ തൃപ്തിപ്പെടുത്തുന്നത് മാര്‍ക്‌സിസത്തിന് ചേരില്ല. ശബ്ദമില്ലാത്തവരെ കേള്‍ക്കുന്നതും അതാണ് ജനാധിപത്യമെന്നും ഇതാണ് മാര്‍ക്‌സിസസത്തിന് മുന്നോട്ടുള്ള വഴിയെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. തൊഴിലാളികളും ആദിവാസികളും നടത്തിയ പ്രധാന സമരങ്ങളില്‍ താന്‍ പങ്കെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടുതവണ ചോദ്യം ചെയ്യലിന് വിധേയനായി. ഡല്‍ഹിയില്‍ കര്‍ഷകരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സമരങ്ങളില്‍ പങ്കെടുത്തതും കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ സാഹിത്യ അക്കാദമിയില്‍ നിന്ന് രാജിവെച്ച കാര്യവും സച്ചിദാനന്ദന്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t