എസ്എംഎസ്, വാട്സാപ്പ് എന്നിവ വഴി ലഭിക്കുന്ന വ്യാജ ലിങ്കുകളിലൂടെ ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുന്ന സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ബാങ്ക് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. വിദ്യാഭ്യാസമില്ലാത്തവർ മാത്രമല്ല, സാങ്കേതികവിദ്യ അറിയുന്ന വിദ്യാസമ്പന്നർ പോലും ഈ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്ന് എസ്ബിഐ ചൂണ്ടിക്കാട്ടി.
തട്ടിപ്പുകാർ സാധാരണയായി 'നിങ്ങളുടെ അക്കൗണ്ടിൽ ആയിരക്കണക്കിന് റിവാർഡ് പോയിൻ്റുകൾ വന്നിട്ടുണ്ട്, അവയുടെ കാലാവധി ഇന്ന് രാത്രി അവസാനിക്കും; ഉടൻ തന്നെ റിഡീം ചെയ്യുക' എന്ന തരത്തിലുള്ള ആകർഷകമായ സന്ദേശങ്ങളാണ് അയക്കുന്നത്. സൗജന്യമായി പണം ലഭിക്കുമെന്ന പ്രലോഭനത്തിൽ വീണ് ആളുകൾ ഈ സന്ദേശങ്ങൾക്ക് താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയാണ് പതിവ്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്ബിഐയുടെ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന ഒരു വ്യാജ പേജിലേക്ക് ഉപഭോക്താക്കളെ നയിക്കും. ഇവിടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ, സിവിവി നമ്പർ, അല്ലെങ്കിൽ ഇൻ്റർനെറ്റ് ബാങ്കിംഗ് വിശദാംശങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെടും. ഈ രഹസ്യ വിവരങ്ങൾ നൽകുന്ന നിമിഷം തന്നെ അക്കൗണ്ടിലെ പണം തട്ടിപ്പുകാർ കൈക്കലാക്കുകയാണ് ഈ തട്ടിപ്പിന്റെ തന്ത്രം.
വ്യാജ സന്ദേശങ്ങൾ തിരിച്ചറിയാൻ എളുപ്പമാണെന്ന് ബാങ്ക് ഉപദേശിച്ചു. ഇത്തരം സന്ദേശങ്ങളിൽ സാധാരണയായി വ്യാകരണപ്പിശകുകളും അക്ഷരത്തെറ്റുകളും ഉണ്ടാകും. കൂടാതെ, 'ഉടൻ ചെയ്യുക, അല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകും' എന്ന ഭീഷണിയും ഇത്തരം സന്ദേശങ്ങളുടെ പ്രത്യേകതയാണ്. എസ്ബിഐയിൽ നിന്നുള്ള ഔദ്യോഗിക കോളുകൾ '1600' ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നായിരിക്കുമെന്നും, ഒരു ബാങ്കും പാസ്‌വേഡോ ഒറ്റത്തവണ പാസ്‌വേഡോ (ഒടിപി) ഫോണിലൂടെയോ ലിങ്കിലൂടെയോ ആവശ്യപ്പെടില്ലെന്നും ബാങ്ക് അറിയിച്ചു.
'റിവാർഡ് പോയിൻ്റ്' തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
Advertisement
Advertisement
Advertisement