ഇൻഷ്വറൻസ്, ഫിറ്റ്നസ് തുടങ്ങിയ അടിസ്ഥാന രേഖകളില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ ഇനി വെറും പിഴശിക്ഷയിൽ മാത്രമായി ഒതുങ്ങുന്ന നടപടി ഉണ്ടാവില്ല.
മതിയായ രേഖകളില്ലാത്ത വാഹനങ്ങൾ സ്പോട്ടിൽത്തന്നെ കസ്റ്റഡിയിലെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ കർശന നിർദേശം നൽകി. ഇതുവരെ ഇൻഷ്വറൻസോ ഫിറ്റ്നസോ ഇല്ലാത്ത വാഹനങ്ങൾ പിടിക്കപ്പെട്ടാൽ ഏകദേശം 2000 രൂപ പിഴയടച്ച് യാത്ര തുടരാൻ സാധിക്കുമായിരുന്നു. എന്നാൽ, പിഴയടച്ച ശേഷം അതേ വാഹനം വീണ്ടും അപകടങ്ങളിൽപ്പെട്ടാൽ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്.
ഇതു പരിഗണിച്ചാണ് നിയമം കർശനമാക്കുന്നത്. പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾ പിടിക്കപ്പെട്ടാൽ അവ ഉടൻതന്നെ പോലീസ് സ്റ്റേഷനിലേക്കോ വകുപ്പ് ഗ്രൗണ്ടുകളിലേക്കോ മാറ്റും. പുതിയ ഇൻഷ്വറൻസ് പോളിസി എടുത്തു ഹാജരാക്കിയാൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ.ഫിറ്റ്നസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ല. അവ റീ-ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നേടിയ ശേഷം മാത്രമേ നിരത്തിലിറക്കാൻ പാടുള്ളൂ. റോഡിലെ എഐ കാമറകൾ വഴി രേഖകളുടെ കാലാവധി പരിശോധിക്കാനും സിസ്റ്റം നവീകരിച്ചിട്ടുണ്ട്.
അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൃത്യമായ രേഖകളില്ലാത്ത വാഹനങ്ങൾ റോഡിലിറങ്ങുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് ഇൻഷ്വറൻസില്ലാത്ത വാഹനങ്ങൾ അപകടമുണ്ടാക്കിയാൽ വലിയ തുക നഷ്ടപരിഹാരമായി ഉടമ നൽകേണ്ടിവരും. ഇത് ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ നീക്കം.വാഹന ഉടമകൾ തങ്ങളുടെ വാഹനത്തിന്റെ ഇൻഷ്വറൻസ്, ടാക്സ്, ഫിറ്റ്നസ്, പുകപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
റോഡുകളിൽ നിയമലംഘനങ്ങൾ തടയാൻ കർശന നടപടികളുമായി മോട്ടോർവാഹന വകുപ്പും പോലീസും
Advertisement
Advertisement
Advertisement