breaking news New

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവം

ഇവരെ പുറത്തെത്തിക്കാനുള്ള നീക്കം യുഡിഎഫും ഒപ്പം നിര്‍ത്താനുള്ള ശ്രമം എല്‍ഡിഎഫും സജീവമാക്കി.

യുഡിഎഫില്‍ എത്തിക്കാന്‍ കെ.സി. വേണുഗോപാല്‍ മുന്‍കൈയെടുത്ത് സോണിയ തന്നെ ഇടപെട്ടതായും, ജോസ് കെ. മാണിയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്നുമാണ് വാര്‍ത്തകള്‍. ഈ സംഭാഷണത്തില്‍ പാലാ ഉള്‍പ്പെടെയുള്ള മുന്‍ സീറ്റുകള്‍ വേണമെന്നുള്ള ആവശ്യം ഉന്നയിച്ചു എന്നും സൂചനയുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും ജോസ് കെ. മാണി പ്രതികരിച്ചിട്ടില്ല.

കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ സത്യഗ്രഹത്തില്‍ ജോസ് കെ മാണി പങ്കെടുത്തില്ല. ഇതോടെയാണ് മുന്നണി മാറ്റം സംബന്ധിച്ച നീക്കമുണ്ടെന്ന ചര്‍ച്ച തുടങ്ങിയത്. ജോസ് കെ. മാണി എത്താതിരുന്നത് വിദേശത്ത് ആയിരുന്നതിനാലാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പല നാടകീയ നീക്കങ്ങളും ഇതിനകം സജീവമാണ്. മുസ്ലിം ലീഗും ജോസ് വിഭാഗത്തെ ഒപ്പമെത്തിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി. കുഞ്ഞാലിക്കുട്ടി തന്നെയാണ് ചുക്കാന്‍ പിടിക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ നീക്കങ്ങള്‍ നടത്തുന്നതിനോട് മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. അവരത് പരസ്യമാക്കുകയും ചെയ്തു. ആര് വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് നിലവിലെ എംഎല്‍എ മാണി സി. കാപ്പനും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നണി മാറ്റ നീക്കത്തില്‍ കേരള കോണ്‍ഗ്രസിന് ഭിന്നതയുമുണ്ട്. നിലവില്‍ അഞ്ച് എംഎല്‍എമാര്‍ ആണുള്ളത്. ഇതില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവര്‍ എല്‍ഡിഎഫിനൊപ്പമാണ്. എന്നാല്‍ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിള്‍ എന്നിവര്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം കണക്കിലെടുത്ത് മുന്നണി മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ്. ഗവ. ചീഫ് വിപ്പായ കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍. ജയരാജിന് പ്രത്യേക നിലപാടൊന്നുമില്ല. മുന്‍കാല ചരിത്രം നോക്കിയാല്‍ ജോസിന്റെ നിലപാടിനൊപ്പമാകും ജയരാജും എത്തുക.

കഴിഞ്ഞ രാത്രി കൊച്ചിയില്‍ കത്തോലിക്കാ സഭയുടെ സിനഡ് നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ സഭാ നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയും ജോസ് വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കുന്നതിന്റെ മുന്നോടിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം 16 ന് നടക്കുന്നുണ്ട്. അതിലറിയാം സംസ്ഥാനത്ത്
പുതിയ ഒരു കേരള കോണ്‍ഗ്രസ് കൂടി പിറവിയെടുക്കുമോയെന്ന്. ഒരു കാര്യമുറപ്പാണ്, മാറ്റത്തിന് തയ്യാറായാല്‍ പാര്‍ട്ടി പിളരും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t