breaking news New

ആഗോള അയ്യപ്പസംഗമത്തിനായി നടത്തിയ ഒറ്റ ദിവസത്തെ പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

“എട്ടുകോടി രൂപ ഒരേ ദിവസം കൊണ്ട് ചിലവായതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഇതിന്റെ ഓരോ ചെലവിനും വിശദമായ ലിസ്റ്റ് പുറത്തു വിടണം” എന്നും അദ്ദേഹം പറഞ്ഞു. “ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എട്ടുകോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷന്‍ സര്‍ക്കാരാണ്” ചെന്നിത്തല ആരോപിച്ചു.

“സര്‍ക്കാര്‍ അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോണ്‍സര്‍മാരില്‍ നിന്നു കണ്ടെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ എത്ര തുക സ്‌പോണ്‍സര്‍മാരില്‍ നിന്നു കിട്ടി, ആരാണ് തുക നല്‍കിയത് എന്നിവ വ്യക്തമല്ല. ബില്‍ ഇനത്തില്‍ നാല് കോടി രൂപ വ്യത്യാസമുണ്ടായതായി മനസിലാക്കാന്‍ കഴിഞ്ഞു, എന്നാല്‍ ഈ തുക ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിംഗ് ഫണ്ടില്‍ നിന്നാണ് ചിലവാക്കപ്പെട്ടത്. സ്‌പോണ്‍സര്‍മാര്‍ തുക നല്‍കിയിട്ടുണ്ടെങ്കില്‍ ദേവസ്വം ഫണ്ടില്‍ നിന്ന് ഇത്രയും വലിയ തുക ചെലവാക്കേണ്ടതുണ്ടോയെന്ന് സംശയിക്കുന്നു”ചെന്നിത്തല പറഞ്ഞു.

മാധ്യമങ്ങളില്‍ പുറത്തു വന്ന വിവരങ്ങള്‍ പ്രകാരം കോട്ടയത്തെയും കുമരകത്തെയും നക്ഷത്ര ഹോട്ടലുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അഡ്വാന്‍സ് നല്‍കിയതായി കണ്ടെത്തിയിരുന്നു.

“ആ ഹോട്ടലുകളില്‍ താമസിച്ച വി.ഐ.പി. അതിഥികളുടെ പേര്, വിശദാംശങ്ങള്‍ പുറത്തു വിടണം. വിദേശത്തു നിന്നു പ്രതിനിധികള്‍ വന്നു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു, പക്ഷേ അവിടെ നിന്നും ആരും എത്തിയില്ല. 40,000 പേർക്ക് ആഹാരവും ഒരുക്കി, ഒടുവില്‍ ഒഴിവായ കസേരകള്‍ക്കു മുമ്പില്‍ ഒഴിഞ്ഞ നിലയില്‍ പരിപാടി നടന്നു. എങ്ങനെയാണ് ഇതിന് എട്ട് കോടി രൂപ ചെലവ് വന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്”.

“ദേവസ്വം ബോര്‍ഡ് ഒരു കറവപ്പശു അല്ല, വിശ്വാസികളുടെ കാഴ്ച കൊണ്ടാണ് ബോര്‍ഡ് നിലനില്‍ക്കുന്നത്. അതിന്റെ വരുമാനത്തില്‍ കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ല. ഈ പരിപാടിയില്‍ കമ്മിഷന്‍ ലഭിച്ചവരുടെ വിശദാംശങ്ങളും, ചെലവിന്റെ വിശദമായ ലിസ്റ്റും പുറത്തു വിടേണ്ടത് എത്രത്തോളം ആവശ്യകമാണെന്ന് എല്ലാവര്‍ക്കും അറിയണം” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t