breaking news New

അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ നയം പ്രഖ്യാപിച്ചു

റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ നിലനിര്‍ത്തി. ഭവന, വാഹന, വ്യക്തിഗത വായ്പ ഇടപാടുകാരുടെ പലിശ നിരക്കില്‍ മാറ്റം വരില്ല.

ഫെബ്രുവരിയിലും ഏപ്രിലിലും ജൂണിലുമായി റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു. പണ നയം സംബന്ധിച്ച നിലപാടു നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ജൂണിലാണ് റിപ്പോ നിരക്ക് 5.5 ശതമാനമാക്കിയത്.

മോണിറ്ററി പോളിസി കമ്മിറ്റി അംഗങ്ങളായ ഡോ. നാഗേഷ് കുമാര്‍, സൗഗത ഭട്ടാചാര്യ, പ്രൊഫ. റാംസിങ്, ഡോ. പൂനം ഗുപ്ത, ഡോ. രാജീവ് രഞ്ജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഭൗമ,രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളും നികുതി വർദ്ധനവിലെ ആശങ്കകളും ഉണ്ടായിരുന്നിട്ടും ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്ഥിരത പുലർത്തിയതായി ആർ‌ബി‌ഐയുടെ ജൂലൈയിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലകൾ, പ്രത്യേകിച്ച് പച്ചക്കറി വിലകൾ അസ്ഥിരമായി തുടരുന്നതിനാൽ, 2026 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പണപ്പെരുപ്പം ഉയർന്നേക്കാമെന്ന് എംപിസി കമ്മിറ്റി ചൂണ്ടിക്കാട്ടി. 2026 സാമ്പത്തിക വർഷത്തിൽ, പണപ്പെരുപ്പം 3.1% ആയിരിക്കുമെന്ന് ആർ‌ബി‌ഐ പ്രവചിച്ചിട്ടുണ്ട്.

ട്രംപിന്റെ തീരുമാനത്തെത്തുടർന്ന് വിദേശ വ്യാപാരത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ആർ‌ബി‌ഐ എംപിസി യോ​ഗം ചേർന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി രൂപയുടെ മൂല്യം സമ്മർദത്തിലാക്കിയ സാഹചര്യത്തിലാണ് ആർബിഐയുടെ നിലവിലെ തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5