breaking news New

വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവിന്റെ പേരില്ലെന്ന് റിപ്പോര്‍ട്ട്

മെയ് 2 ാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പട്ടികയില്‍ വി.ഡി. സതീശന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ മറുപടി ഇതുവരെ വന്നിട്ടില്ല. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് വന്‍ ചര്‍ച്ചയായി മാറാന്‍ സാധ്യതയുള്ള കാര്യമാണ്. എന്നാല്‍ രണ്ടാം പിണറായിവിജയന്‍ സര്‍ക്കാരിന്റെ നാലാംവര്‍ഷം തികയുന്നതിന്റെ ഭാഗമായിട്ടാണ് കമ്മീഷനിംഗ് എന്നും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് നേരത്തേ തന്നെ പ്രതിപക്ഷ നേതാവ് എടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് അതിഥികളുടെ പേരുകളില്‍ അദ്ദേഹമില്ലാത്തതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പക്ഷത്ത് നിന്നും ഉണ്ടായിരിക്കുന്ന വിശദീകരണം.

അതേസമയം പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളായ തിരുവനന്തപരും എംപി ശശി തരൂരിന്റെയും കോവളം എംഎല്‍എ വിന്‍സെന്റിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം നേരത്തേ തന്നെ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. നേരത്തേ 2023 ലെ ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവു മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തിരുന്നു. എന്നാല്‍ ട്രയല്‍ റണ്‍ നടക്കുന്ന പരിപാടിയില്‍ വി.ഡി. സതീശനെ ഒഴിവാക്കിയിരുന്നു. ഈ പരിപാടിയില്‍ ശശി തരൂരിനെയും വിന്‍സെന്റിനെയും വിളിച്ചെങ്കിലും ശശി തരൂര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. വിഴിഞ്ഞത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്ന കാരണം പറഞ്ഞാണ് ശശി തരൂര്‍ ഈ ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. വിന്‍സെന്റ് പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

എന്നാല്‍ കോവളത്തെ ജനങ്ങളുടെ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുമ്പോഴും പ്രധാനമന്ത്രി പങ്കെടുക്കുന്ന കമ്മീഷനിംഗ് ചടങ്ങില്‍ ശശി തരൂര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം സംബന്ധിച്ച കാര്യത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് അവകാശവാദം തുടരുകയാണ്. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5