2016-ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും. വര്‍ഗീയ ശക്തികളും അവര്‍ക്ക് പിന്തുണ നല്‍കുന്ന കുത്തക മുതലാളിത്തവും മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളോരോന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളമുയര്‍ത്തുന്ന ജനകീയ ജനാധിപത്യ ബദലിന്റെ ആഘോഷം കൂടിയായി സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം മാറുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസനത്തിന്റെയും സമത്വവും സാഹോദര്യവും അന്വര്‍ഥമാക്കുന്ന സാമൂഹ്യപുരോഗതിയുടേയും സന്ദേശമാണ് ഈ സന്ദര്‍ഭത്തില്‍ കേരളം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സാമ്പത്തിക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങള്‍ക്ക് സമാനമായ നിലയിലേയ്ക്ക് കേരളത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. സുസ്ഥിരവും സമത്വപൂര്‍ണവുമായ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കേരള ജനതയാകെ സര്‍ക്കാരിനൊപ്പമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം നാളെ കാസര്‍ഗോഡ് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് നടക്കുകയാണ്. ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ജില്ലാതല, മേഖലാതല യോഗങ്ങള്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന, വിപണന മേളകളും സംഘടിപ്പിക്കും.
തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
