ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ് !! ലോട്ടറി തൊഴിലാളികള്‍ അടച്ച അംശാദായ തുക ക്ലാര്‍ക്കായ സംഗീത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി

ക്ലാര്‍ക്ക് നടത്തിയ തട്ടിപ്പ് ഓഡിറ്റില്‍ പോലും ആദ്യം കണ്ടെത്തിയില്ല. തെളിവുകള്‍ സഹിതം വിജിലന്‍സിന് പരാതി ലഭിച്ചു. വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ക്ലാര്‍ക്കായ സംഗീത് നടത്തിയ ക്രമക്കേട് പുറത്തുവന്നത്.

2018 ല്‍ മാത്രം ഇയാള്‍ രണ്ട് തവണയായി 80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുവിന്റെ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി. വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡും പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ മാത്രം ഒന്നരകോടിയുടെ ക്രമക്കേട് കണ്ടെത്തി.

2018 മുതല്‍ 2021വരെ സംഗീത് ബോര്‍ഡില്‍ ജോലി ചെയ്തു. ഇതിന് ശേഷം ലോട്ടറി ഡയറക്ടറേറ്റിലേക്ക് മാറി. അപ്പോഴും ബോര്‍ഡിന്റെ ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സെക്രേട്ടറിയറ്റിലെ ധനകാര്യ പരിശോധനാവിഭാഗം മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി. ബി. സുബൈര്‍ പറഞ്ഞു. മ്യൂസിയം പോലീസിലാണ് ബോര്‍ഡ് പരാതി നല്‍കിയത്. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ പോലീസ് ഇതേവരെ കേസെടുത്തിട്ടില്ല. ക്ലാര്‍ക്കായ സംഗീത് അവധിക്കു വേണ്ടി വ്യാജ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിച്ചതിനാല്‍ ആറുമാസമായി സസ്പെൻഷനിലാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5