breaking news New

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ അടക്കം എട്ട് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനാട്ടില്ലെന്ന് റിപ്പോര്‍ട്ട് !!

ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടു. രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. അതേ സമയം വിമാനാപകടത്തില്‍ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു. ഇതിനകം 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

രണ്ടാമത്തെ ഡിഎന്‍എ പരിശോധനയിലൂടെ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 247 പേരില്‍ 238 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരാണ്. മറ്റ് 9 പേര്‍ വിമാനം തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്നവരാണ്.

രഞ്ജിതയുടെ സഹോദരന്‍ രതീഷും അമ്മാവന്‍ ഉണ്ണികൃഷ്ണനും നടപടിക്രമങ്ങള്‍ക്കായി അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്.

ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്.

ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേര്‍ പോര്‍ച്ചുഗീസ് പൗരന്മാരും ഒരാള്‍ കനേഡിയന്‍ പൗരനുമായിരുന്നു.

ബിജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും സാധാരണക്കാരും അപകടത്തില്‍ മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ മരിച്ചിരുന്നു. മൊത്തം മരണസംഖ്യ എത്രയെന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5