ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആസ്തയെയാണ് മാതാവ് രാകേഷ് ദേവി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തത്. പിന്നാലെ മൃതദേഹം സംസ്‌കരിക്കാന്‍ ഇവർ സഹോദരങ്ങളെ വിളിച്ചുവരുത്തുകയും അവരുടെ സഹായത്തോടെ തല വെട്ടിമാറ്റുകയുമായിരുന്നു. തുടർന്ന് പാര്‍താപൂരിലെ കനാലില്‍ തലയില്ലാത്ത മൃതദേഹം ഉപേക്ഷിച്ചു.
കനാലിലൂടെ തലയില്ലാത്ത മൃതദേഹം ഒഴുകി വരുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. തല വെട്ടിയതിനാല്‍ ആളാരാണെന്ന് തുടക്കത്തില്‍ തിരിച്ചറിയാനായില്ല. എന്നാല്‍ ഇരയുടെ സല്‍വാറിന്റെ പോക്കറ്റില്‍നിന്ന് കണ്ടെത്തിയ ഒരു കടലാസ് കഷണം തിരിച്ചറിയുന്നതില്‍ നിര്‍ണായകമായി.
മകളുടെ പ്രണയബന്ധത്തെ അമ്മ വിലക്കിയിരുന്നു. എന്നാൽ കുട്ടി ബന്ധവുമായി മുന്നോട്ട് പോയി. തുടര്‍ന്ന് അമ്മ മകളെ മര്‍ദ്ദിക്കുകയും സഹോദരന്‍മാരെയടക്കം വിളിച്ചുവരുത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പ്രണയത്തില്‍നിന്ന് താന്‍ പിന്‍മാറില്ലെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ രാകേഷ് ദേവി ആസ്തയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹത്തിന്റെ തല വെട്ടിമാറ്റി ഉപേക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാനായിരുന്നു തല വെട്ടിമാറ്റിയത്.
വസ്ത്രത്തില്‍ നിന്ന് രണ്ട് 20 രൂപ നോട്ടുകളും ‘വികാസ്’ എന്ന പേരൈഴുതിയ ഒരു കുറിപ്പും ലഭിച്ചു. പേരിന് താഴെ ഒരു ഫോണ്‍ നമ്പറുമുണ്ടായിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പെണ്‍കുട്ടിയുടെ സഹപാഠിയായ ആണ്‍കുട്ടിയിലേക്ക് എത്തി. തങ്ങള്‍ പ്രണയത്തിലാണെന്നും എന്നാല്‍ അതിന്റെ പേരില്‍ ആസ്തയുടെ ബന്ധുക്കള്‍ നിരന്തരം പ്രശ്‌നം ഉണ്ടാക്കുകയാണെന്നും ആണ്‍കുട്ടി പറഞ്ഞു.
പോലീസുകാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. മകളെവിടെ എന്ന ചോദിച്ചപ്പോള്‍ കാണാനില്ലെന്നായിരുന്നു മറുപടി. കാണാതായിട്ടും എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഒടുവില്‍ രാകേഷ് ദേവിയെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടാണ്‍മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തുവന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മകള്‍ കാമുകനുമായി മൊബൈലില്‍ സംസാരിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ഫോണ്‍ മകളുടെ കയ്യില്‍നിന്ന് തട്ടിപ്പറിച്ചു വാങ്ങിയപ്പോള്‍ അതിന്റെ പേരില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് രാകേഷ് ദേവി പറഞ്ഞു. മൃതദേഹം ഒളിപ്പിക്കാനാണ് തന്റെ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതെന്ന് ഇവര്‍ പറഞ്ഞു.
അമ്മയുടെ ബന്ധുവായ മഞ്ജീത് എന്ന മോനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ആസ്തയുടെ അറുത്തുമാറ്റിയ തലയ്ക്കായുള്ള തിരച്ചില്‍ വ്യാഴാഴ്ച രാത്രി വൈകിയും തുടര്‍ന്നതായി എസ്എസ്പി ഡോ. വിപിന്‍ ടാഡ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുവായ ഗൗരവിനെയും പോലീസ് തിരയുന്നു.
കനാലിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ ദുരഭിമാനക്കൊലപാതകം എന്ന് പൊലീസ് !!
Advertisement

Advertisement

Advertisement

