60 വയസ്സ് കഴിഞ്ഞിട്ടും ഒമാനില്‍ ജോലിയില്‍ തുടരുന്നതിനായി കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയം നിരസിച്ചതോടെ നിരവധി പ്രവാസികളാണ് തൊഴിലും താമസസ്ഥിതിയും സംബന്ധിച്ച് വലിയ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അടുത്തിടെ വിസ പുതുക്കാന്‍ സമീപിച്ചവര്‍ക്കാണ് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഈ തിരിച്ചടിയുണ്ടായത്.
2022 ജനുവരിയിലാണ് ഒമാന്‍ സര്‍ക്കാര്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റിനുണ്ടായിരുന്ന 60 വയസ്സെന്ന പ്രായപരിധി നീക്കം ചെയ്തത്. ഇത് പരിചയസമ്പന്നരായ വിദേശ തൊഴിലാളികളെ സ്ഥാപനങ്ങളില്‍ നിലനിര്‍ത്താന്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് വലിയ സഹായമായിരുന്നു. എന്നാല്‍ ഈ നയത്തില്‍ പെട്ടെന്നുണ്ടായ മാറ്റം ദീര്‍ഘകാലമായി രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കനത്ത ആഘാതമായി മാറി. പ്രായപരിധി നീക്കിയ നിയമത്തിന്റെ ആനുകൂല്യത്തില്‍ ജോലിയില്‍ തുടര്‍ന്നിരുന്നവരെയും നിലവിലെ തടസ്സം നേരിട്ട് ബാധിച്ചിട്ടുണ്ട്.
പുതിയ ഉത്തരവിന്റെ കൂടുതല്‍ ഔദ്യോഗിക വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രായോഗികതലത്തില്‍ അപേക്ഷകള്‍ സ്വീകരിക്കാത്ത സ്ഥിതിയാണ് ഉള്ളത്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒമാനിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് ഭൂരിഭാഗം തൊഴിലാളികളും. നിയമപരമായ വര്‍ക്ക് പെര്‍മിറ്റില്ലാതെ രാജ്യത്ത് തുടരുന്നത് ശക്തമായ നിയമനടപടികള്‍ക്കും പിഴയ്ക്കും ഇടയാക്കുമെന്നതിനാല്‍ മറ്റ് വഴികളില്ലാതെ മടങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ് പ്രവാസികള്‍.
പ്രവാസികൾക്ക് തിരിച്ചടി : 60 വയസിന് മുകളിലുള്ള പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും നിലവിലുള്ള വീസ പുതുക്കി നല്‍കുന്നതും ഒമാന്‍ നിര്‍ത്തിവച്ചു !!
Advertisement
Advertisement
Advertisement