ഒഐസിസി കുവൈറ്റ് ദേശീയ കമ്മിറ്റി പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നിൽക്കെ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാതെ ഒഐസിസിയെ ദേശീയ പ്രസിഡന്റ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിക്കുന്നു.
കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലയളവിൽ കുവൈറ്റിൽ വിഘടിച്ചു നിന്ന പല കോൺഗ്രസ് അനുകൂല സംഘടനകളെയും ഒന്നിപ്പിച്ചാണ് ഒഐസിസി 2014- ൽ രൂപീകരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഒഐസിസിയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയത്.
14 ജില്ലാ കമ്മിറ്റികൾ, യൂത്ത് വിങ് , വെൽഫയർ വിങ് , സ്പോർട്സ് വിങ് , വനിതാ വിങ് ഉൾപ്പെടെ വിപുലമായ പ്രവർത്തനങ്ങളോടെയാണ് ഒഐസിസി പ്രവർത്തനം ആരംഭിച്ചത് .
പക്ഷെ പോകെ പോകെ ഒഐസിസി കുവൈറ്റിനെ ദേശീയ പ്രസിഡന്റ് തന്റെ സ്വകാര്യ സ്വത്താക്കി മാറ്റി. ഇഷ്ടക്കാരായ തന്റെ നേതാക്കളെ കൊണ്ടുവരാനും അവർക്കൊപ്പം വേണ്ടപ്പെട്ട സ്ഥലങ്ങളിൽ രഹസ്യമയി കൊണ്ടുപോയി കറങ്ങാനും മാത്രമായി ഈ സ്ഥാനം ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് ഇദ്ദേഹം.
തനിക്കെതിരെ സംസാരിക്കുന്ന ആളുകളെ പാടെ വെട്ടിനിരത്തിയും കെപിസിസിയെ ഉപയോഗിച്ചുകൊണ്ട് കാരണം കാണിക്കൽ നോട്ടീസ് അയച്ചും നിഛലമാക്കി ഏകാധിപതിയായി വാഴുകയാണ് ഇദ്ദേഹം ഇപ്പോൾ എന്നാണ് ആരോപണങ്ങൾ.
5000 ൽ അധികം അംഗങ്ങളെ ചേർത്തുകൊണ്ടാണ് ഒഐസിസി 2014 ൽ രൂപീകരിച്ചതെങ്കിൽ അതിന്റെ കാൽ ശതമാനം പോലും അംഗങ്ങളെ ഇപ്പോൾ 2024 ൽ നടന്ന അംഗത്വവിതരണത്തിൽ ചേർത്തിട്ടില്ലാ എന്നതിൽ എത്രത്തോളം ആളുകൾ സംഘടനയിൽ നിന്നും കൊഴിഞ്ഞുപോയി എന്ന് മനസിലാക്കാവുന്നതെ ഉള്ളു എന്നും പരാതിക്കാർ പറയുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങളും ആദർശങ്ങളും ഉൾക്കൊണ്ടുകൊണ്ട് പ്രവാസ ലോകത്തു കരുത്തുറ്റ സംഘടനകളിൽ ഒന്നായി ഒഐസിസി മാറുമ്പോൾ ഒഐസിസിയുടെ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുക, സംഘടനയിൽ വനിതകൾ/ യുവാക്കൾ എന്നിവർക്ക് മതിയായ പ്രാധാന്യം നൽകി നേതൃനിരയിലേക്ക് ഉയർത്തുക , ജാതി മത വർഗ വർണ്ണ വ്യത്യാസമില്ലാതെ ഏവർക്കും പ്രാധിനിത്യം നൽകുക എന്നിവയെല്ലാം വിസ്മരിച്ചുകൊണ്ടു ഒഐസിസി പ്രസിഡന്റ് താനും തന്റെ ചില കിങ്കരന്മാരും മാത്രം മതി എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.
ഒഐസിസി കുവൈറ്റിന്റെ അന്തകനായി ഒഐസിസി പ്രസിഡന്റ് മാറിയിരിക്കുകയാണ്. ഈ പത്തുവര്ഷത്തിനിടക്ക് വിവിധ ജില്ലാ കമ്മിറ്റികൾ സംഘടിപ്പിച്ച പരിപാടികൾ മാത്രമാണ് ഒഐസിസിയുടേതായി എന്തെങ്കിലും ചൂണ്ടികാണിക്കാനായി ഉള്ളത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പാർട്ടിയെ തിരിച്ചു കൊണ്ടുവരാനായി സാധാരണ പ്രവർത്തകർ പ്രവാസ ലോകത്തും തന്റെ ഒഴിവ് സമയങ്ങളിൽ ആഘോരാത്രം പ്രതേകിച്ചും ലാഭേച്ഛകൾ ഒന്നും ഇല്ലാതെ പ്രയത്നിക്കുന്ന വേളയിൽ അവന്റെ ആവേശത്തെ കെടുത്തുന്ന ഇതുപോലെയുള്ള മൂരാച്ചി നേതാക്കളെ തൂത്തെറിയാൻ കെപിസിസി അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് നിരവധി കത്തുകളാണ് പ്രവർത്തകർ ദിവസേന അയക്കുന്നത്.
പത്തുവര്ഷത്തിനിപ്പുറം ജില്ലാ കമ്മിറ്റികൾ കഴിഞ്ഞ നവംബർ മാസത്തിൽ പുനഃസംഘടിപ്പിച്ചിരുന്നു. അതിനോടനുബന്ധിച്ചു നാഷണൽ കമ്മിറ്റിയും പുനഃസംഘടിപ്പിക്കാൻ ഇരിക്കെയാണ് തന്റെ കസേര ഉറപ്പുവരുത്താൻ പഴയ നാഷണൽ കമ്മിറ്റിയുടെ പത്താം വാർഷികം എന്നപേരിൽ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് മെയ് 9 ആം തീയതി വേണുപൂർണിമ എന്ന പേരിൽ പരുപാടി സംഘടിപ്പിച്ചിരുന്നു. ഇതിലേക്കായി വമ്പൻ പണപ്പിരിവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഓഗസ്റ്റ് മാസം അവസാനത്തോടെ പരുപാടി നടത്താനായി മാറ്റിവച്ചിരിക്കുകയാണ്.
പത്തുവർഷം മുന്നേ എടുത്ത നാഷണൽ കമ്മിറ്റിയിൽ അവശേഷിക്കുന്നത് നാലോ അഞ്ചോ ഭാരവാഹികൾ മാത്രമാണ്. വൈസ് പ്രെസിഡന്റുമാരോ ജനറൽ സെക്രട്ടറിമാരോ എന്തിന് നാഷണൽ കമ്മിറ്റി ട്രഷററെ പ്രസിഡന്റിന്റെ പരാതിയിൽ കെപിസിസി നോട്ടീസ് നൽകി പുറത്താക്കിയിട്ടു ഒരു ട്രഷറർ പോലും ഇല്ലാത്ത അവസ്ഥയാണ്.
ഈ പരുപാടിയുടെ പേരിൽ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിഛലമാക്കിയിരിക്കുകയാണ്. അങ്ങനെ കഴിഞ്ഞ നവംബർ മാസം രൂപീകരിച്ച ജില്ലാ കമ്മിറ്റികൾ പ്രവർത്തിക്കണമെങ്കിൽ ഓഗസ്റ്റ് മാസമോ അതിനുശേഷമോ നടക്കുന്ന പഴയ നാഷണൽ കമ്മിറ്റിയുടെ പരുപാടി കഴിയണം എന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. രോഗം കുറ്റമല്ല എങ്കിലും അനാരോഗ്യം മൂലം കെപിസിസി പ്രസിഡന്റ് പോലും മാറിയ സാഹചര്യത്തിൽ രോഗബാധിതനായ ഒഐസിസി പ്രസിഡന്റ് മാറണം എന്ന് ഏറെ നാളായി പ്രവർത്തകർ ആവശ്യപ്പെടുകയാണ്.
സൂം മീറ്റിംഗിലൂടെ മാത്രം പ്രവർത്തിക്കുന്ന ഒരു സംഘടനയായി ഒഐസിസി കുവൈറ്റിനെ മാറ്റിയിരിക്കുകയാണ്. നിരവധി പ്രവർത്തകർ ഇനിയും മെമ്പർഷിപ് പോലും ലഭിക്കാതെ പുറത്തു നിൽകുമ്പോൾ പ്രസിഡന്റിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിച്ച പ്രവർത്തകരെ നോട്ടീസ് നൽകി അകറ്റി നിർത്തിയിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റ് ഒഐസിസിയിൽ നിന്ന് നിരവധി പേര് അനുദിനം കൊഴിഞ്ഞു പോകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
സേവ് ഒഐസിസി കുവൈറ്റ് ക്യാമ്പയിനുമായി
നിരവധി പ്രവർത്തകർ ഇതിനോടകം മുന്നോട്ടു വന്നിട്ടുണ്ട്. ഒഐസിസിയെ സംരക്ഷിക്കുക, നേതാക്കളെ സുഖിപ്പിച്ചു സ്വാർത്ഥലാഭം മാത്രം ലക്ഷ്യമിട്ടു ഒഐസിസി പ്രസിഡന്റ് കസേരയിൽ അള്ളിയിരിക്കുന്ന കീടങ്ങളെ ഒഴുവാക്കി കൃത്യമായ സമവാക്യങ്ങൾ പാലിച്ചുകൊണ്ട് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തി ഒഐസിസിയെ രക്ഷപെടുത്തണമെന്നാണ് പൊതുവിൽ ഉയർന്നു വരുന്ന ആവശ്യം.
തനിക്കു ശേഷം പ്രളയം എന്ന് കരുതുന്ന ഇത്തരം തുക്ടാ നേതാക്കളെ തൂത്തെറിഞ്ഞു ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ കുടകീഴിൽ എല്ലാവരെയും കോർത്തിണക്കികൊണ്ടു പുതിയ കമ്മിറ്റി ഉടനടി രൂപീകരിക്കണമെന്നു പ്രവർത്തകർ കെപിസിസിക്ക് പരാതിനൽകിയിരിക്കുകയാണ്, ഇതിനു തടസമായിരിക്കുന്ന നാഷണൽ പ്രസിഡന്റിനെ ഉടനടി മാറ്റണമെന്നും പരാതിക്കാർ ആവശ്യപെടുന്നു.
ജില്ലാ കമ്മിറ്റി രൂപീകരണ സമയത്തു ഒഐസിസി കുവൈത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ അഡ്വ അബ്ദുൽ മുത്തലിബ് ഓരോ മുന്ന് വർഷത്തിലും പുനഃസംഘടന ഉണ്ടാകും എന്നാണ് സൂചിപ്പിച്ചത്. അപ്പോൾ കഴിഞ്ഞ നവംബർ മാസം രൂപീകരിച്ച ജില്ലാ കമ്മിറ്റികൾ ഏറെകുറെ ഒരുവർഷം നഷ്ടപെടുത്തിയിരിക്കുകയാണ്. ജില്ലാ കമ്മിറ്റികളെ തുടക്കത്തിലേ കൊല്ലുന്ന നടപടിയാണ് പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നത്.
ഏറെ നാളായി അസുഖബാധിതനായ പ്രസിഡന്റ് തൽസ്ഥാനം ഒഴിയാത്തതിന്റെ യുക്തി ആർക്കും മനസിലാകുന്നില്ല. ഒഐസിസി കുവൈറ്റ് ഇപ്പോൾ വെറും വാട്സാപ്പ് കൂട്ടായ്‌മ മാത്രം ആയിരിക്കുകയാണ്. പലകുറിയായി കെപിസിസിക്ക് പരാതി നല്കിയെങ്കിലും നേതാക്കളെ മണിയടിച്ചു പ്രെസിഡൻറ് കസേരയിൽ ഇദ്ദേഹം തുടരുകയാണ്.
കുവൈറ്റിലെ വമ്പൻ ബിസിനസുകാരുമായി അടുപ്പം ഉള്ള ഇദ്ദേഹം ഇത് മുതലെടുത്താണ് പലനേതാക്കളെയും പാട്ടിലാക്കിയിരിക്കുന്നത്.
നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും മറ്റുമായി പൈസ കണ്ടെത്തുന്ന നിലയ്ക്കാണ് നേതാക്കൾക്ക് ഇദ്ദേഹത്തെ ഒഴിവാക്കാൻ സാധിക്കാത്തതു എന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.
ഫണ്ടുകൾ കൈപ്പറ്റിയിട്ടുള്ള നേതാക്കൾക്ക് ഇദ്ദേഹത്തെ ഈ അവസ്ഥയിലും മാറ്റുവാൻ സാധിക്കാത്തതിന്റെ കാരണം പ്രവർത്തകർക്കിടയിൽ പരസ്യമായ രഹസ്യമാണ്. ഈ നില തുടർന്നാൽ ഈ നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തു വിടാനിരിക്കുകയാണ് പ്രവർത്തകർ.
കുവൈറ്റിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ആവേശവും അഭിമാനവുമാണ് ഒഐസിസി കുവൈറ്റ്. അത് ചിലരുടെ സ്വാർത്ഥലാഭത്തിനായി വിനിയോഗിക്കാൻ ശ്രമിച്ചാൽ നാഷണൽ പ്രസിഡന്റും നേതാക്കളും തമ്മിലുള്ള അവിശുദ്ധ ഇടപാടുകൾ പൊതു മധ്യത്തിൽ എത്തിക്കാൻ ഉൾപ്പെടെ ഉള്ള നടപടികൾ സ്വീകരിക്കാൻ ഇരിക്കുകയാണ് പ്രവർത്തകർ.
അതോടൊപ്പം കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കപ്പെട്ട ഒഐസിസി ഭാരവാഹികളെ തിരികെ എടുത്തില്ലെങ്കിൽ പത്രസമ്മേളനം വിളിച്ചുകൂട്ടി പ്രസിഡന്റിന്റെ അവിശുദ്ധ ഇടപാടുകൾ പൊതുമധ്യത്തിൽ കൊണ്ടുവരുമെന്നും ഇത്തരത്തിൽ പുറത്താക്കപ്പെട്ട നേതാക്കൾ പലകുറി ഉത്തരവാദിത്തപ്പെട്ട കെപിസിസി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ഒ ഐ സി സി കുവൈറ്റിന് ചരമ ഗീതമെഴുതി നാഷണൽ പ്രസിഡന്റ് : പുനഃസംഘടന വഴിമുട്ടി !!
Advertisement

Advertisement

Advertisement

