ഒഡീഷയിലെ അതിതീവ്ര മാവോയിസ്റ്റ് ബാധിത മേഖലയിൽ അർധരാത്രി മിന്നൽ പരിശോധന നടത്തിയാണ് കാണാതായ ഒഡീഷ സ്വദേശികളായ ദമ്പതികളുടെ മകളെ രക്ഷപ്പെടുത്തി കൊണ്ടുവന്നത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച എന്ന വനഗ്രാമത്തിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കുട്ടിയെ കണ്ടെത്തിയത്.
ഓഗസ്റ്റ് 13ന് വൈകിട്ടോടെയാണ് മകളെ കാണാനില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ കുറുപ്പംപടി സ്റ്റേഷനിൽ എത്തുന്നത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും പരിസരങ്ങളിലും ഉടനടി തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ശാസ്ത്രീയ അന്വേഷണ രീതികളിലൂടെ തമിഴ്‌നാട്ടിലെ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സേലത്ത് ജോലി ചെയ്യുന്ന മറ്റൊരു ഒഡീഷ സ്വദേശിയുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു എന്ന് ഇതിലൂടെ വ്യക്തമായി.
പോലീസ് സംഘം ഉടൻ തന്നെ സേലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവും കുട്ടിയും അവിടെ നിന്നും മുങ്ങിയിരുന്നു. യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതും അന്വേഷണത്തെ പ്രതിസന്ധിയിലാക്കി. തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സംഘം ഓഗസ്റ്റ് 18ന് ഒഡീഷയിലേക്ക് തിരിക്കുകയും ചെയ്തു. ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്.
പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും മനസ്സിലാക്കിയ അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി. തുടർന്ന് അർധരാത്രിയിൽ അതിസാഹസികമായി ദൗത്യം നടപ്പിലാക്കാൻ തീരുമാനിച്ചു. ബഞ്ചനഗർ പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പോലീസ് ഉദ്യോഗസ്ഥരെയും കേരള പോലീസിനൊപ്പം നിയോഗിച്ചു. കേരളത്തിൽ നിന്നുള്ള സംഘത്തിനും സുരക്ഷയ്‌ക്കായി തോക്കുകൾ നൽകി.
രാത്രി 12 മണിയോടെ ഉൾവനത്തിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ച സംഘം, ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തി. തുടർന്ന് പോലീസുകാർ ഒറ്റനിരയായി കാട്ടിലൂടെ നടന്ന് ഗ്രാമത്തിലേക്ക് കടന്നു.
വനത്തിനുള്ളിലെ അഞ്ച് വീടുകളിൽ നിന്ന് അലോകിന്റെ വീട് കണ്ടെത്തുക പ്രയാസകരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പോലീസ് സംഘം വളഞ്ഞു.
ശബ്ദം കേട്ട് അയൽവാസികൾ ഉണരുകയും പോലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തെങ്കിലും, തന്ത്രപരമായി സാഹചര്യം കൈകാര്യം ചെയ്ത പോലീസ് അലോകിനെയും പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു.
അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് 4000 കി.മീ. യാത്ര ചെയ്തു കൊച്ചിയിൽ എത്തുകയായിരുന്നു.
സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സി പി ഒ മാരായ എൻ.പി ബിന്ദു , അരുൺ കെ കരുണൻ , രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് ജീവൻ പണയപ്പെടുത്തി കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ് ടീം !!
Advertisement
Advertisement
Advertisement