വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 യാത്രക്കാരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് ജനവാസ മേഖലയിൽ വിമാനം തകർന്നു വീണത്.
അതേസമയം,
മക്കള്‍ക്കൊപ്പം ഇനി നാട്ടിലുണ്ടാകുമെന്ന് വാക്കു പറഞ്ഞാണ് യുകെയില്‍ നഴ്‌സായ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായര്‍ വീട്ടില്‍ നിന്നിറങ്ങിയത്. രണ്ട് മാസം മുമ്പാണ് പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. ഗൃഹപ്രവേശന ചടങ്ങുനടത്താനായുള്ള കാത്തിരിപ്പിലായിരുന്നു അമ്മയും രഞ്ജിതയും തന്റെ രണ്ട് മക്കളുമടങ്ങിയ കുടുംബം.
കഴിഞ്ഞ ദിവസവും രഞ്ജിതയെ കണ്ട് സംസാരിച്ച നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും പറയാന്‍ വാക്കുകളില്ല. സ്വഭാവും കൊണ്ടും സ്‌നേഹം കൊണ്ടും എല്ലാവര്‍ക്കും പ്രിയപ്പെട്ട രഞ്ജിത മരിച്ച വിവരം ഒരു നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്‌കൂളിലായിരിക്കുമ്പോഴാണ് മക്കളും അമ്മയുടെ മരണവാര്‍ത്ത അറിയുന്നത്. രഞ്ജിതയുടെ അമ്മയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ചുറ്റുമുള്ളവര്‍.
അഹമ്മദാബാദില്‍ 242 യാത്രക്കാരുമായി ലണ്ടനിലേക്ക് തിരിച്ച എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇതില്‍ മലയാളി ഉള്‍പ്പെട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടാണ് യാത്രക്കാരില്‍ പത്തനംതിട്ട സ്വദേശിയുമുണ്ടെന്ന വിവരം വന്നത്. പിന്നാലെ മരണം ജില്ലാ കളക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു.
അഹമ്മദാബാദ് ആകാശദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതേസമയം വിമാനം തകര്‍ന്ന വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ അഞ്ചു വിദ്യാര്‍ഥികളും മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
