ദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ കന്നഡ പ്രൊഫസറായ സരോജ ജെ (40), ദേവനഹള്ളി താലൂക്ക് ഓഫീസിലെ ക്ലർക്കായ സി. രാമഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ സുഹൃത്തിന്റെ പക്കൽ നിന്നും കാർ വാങ്ങിയ രാമഞ്ജിനപ്പ, സരോജയുമായി നന്ദി ഹിൽസ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ഉച്ചകഴിഞ്ഞ് ദൊഡ്ഡബല്ലാപ്പൂരിന് സമീപമുള്ള വിജനമായ സ്ഥലത്ത് വെച്ച് ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് ആണ് പൊലീസ് കരുതുന്നത്. കാറിനുള്ളിൽ വെച്ച് നടന്ന സംഘർഷത്തിനിടെ രാമഞ്ജിനപ്പ ചുറ്റിക ഉപയോഗിച്ച് സരോജയുടെ തലയ്ക്കടിച്ചു. ബോധരഹിതയായ സരോജയെ കാറിന്റെ പിൻസീറ്റിലേക്ക് മാറ്റിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കാറിന് തീ കൊളുത്തുന്നതിനിടെ രാമഞ്ജിനപ്പയുടെ വസ്ത്രത്തിലും തീ പടരുകയും ഇയാൾക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
കാർ കത്തുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. വാഹനത്തിലെ ‘ഓട്ടോ കൊളിഷൻ നോട്ടിഫിക്കേഷൻ’ സംവിധാനം വഴി ഉടമയ്ക്ക് സന്ദേശം ലഭിച്ചതും അന്വേഷണത്തിൽ നിർണ്ണായകമായി. സരോജയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാമഞ്ജിനപ്പയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ ബംഗളൂരു സൗത്തിലെ ബിദാഡിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ രാമഞ്ജിനപ്പയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച ആധാർ കാർഡാണ് ഇയാളെ തിരിച്ചറിയാൻ സഹായിച്ചത്. കാറിനുള്ളിൽ നിന്ന് ലഭിച്ച ആഭരണങ്ങൾ കണ്ട് സരോജയുടെ ഭർത്താവ് ജയശങ്കറാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജയശങ്കറിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ബെംഗളൂരുവിൽ കോളേജ് പ്രൊഫസറായ യുവതിയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ച നിലയിലും പിന്നാലെ ആൺസുഹൃത്തിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലും കണ്ടെത്തി
Advertisement
Advertisement
Advertisement