പുലർച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും നോർത്ത് ഐലൻഡിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കടലിൽ 13 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ‘മെറ്റ്‌സർവീസ്’ മുന്നറിയിപ്പ് നൽകി. നോർത്ത് ഐലൻഡിന്റെ മിക്ക ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ അധികൃതർ നിർദ്ദേശിച്ചു.
2023-ൽ വലിയ നാശം വിതച്ച ‘ഗബ്രിയേൽ’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സമാനമായ സാഹചര്യം ഒഴിവാക്കാൻ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ അഭ്യർത്ഥിച്ചു. അടുത്ത 24 മണിക്കൂർ കൂടി അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് ചാതം ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു !! വ്യാപക നാശനഷ്ടം ...
Advertisement
Advertisement
Advertisement