breaking news New

ഡിജിറ്റൽ ലോകത്തെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമാക്കാൻ ലക്ഷ്യമിട്ട് 2021-ലെ ഐടി ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാർ നീക്കം : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും എഐ ഉള്ളടക്കങ്ങൾക്കും കടുത്ത നിയന്ത്രണം വരുന്നു...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, എഐ (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കരട് നിർദ്ദേശങ്ങളാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയത്. 2026 ഏപ്രിൽ 14 വരെ പൊതുജനങ്ങൾക്ക് ഈ കരടിൽ അഭിപ്രായം അറിയിക്കാം.

പുതിയ ഭേദഗതി പ്രകാരം, ഇൻഫ്ലുവൻസർമാരോ വ്യക്തികളോ നിയമവിരുദ്ധമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടിയുണ്ടാകും. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങൾ, വ്യാജവാർത്തകൾ എന്നിവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ടുകൾ റദ്ദാക്കാനും നിയമനടപടികൾ സ്വീകരിക്കാനും പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകും. കൂടാതെ, ഭാരതീയ ന്യായ സംഹിത (BNS), പോക്സോ തുടങ്ങിയ നിയമങ്ങളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾക്ക് ഉപയോക്താക്കൾ നേരിട്ട് നിയമബാധ്യത നേരിടേണ്ടി വരും.

നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന 'സിന്തറ്റിക് ഉള്ളടക്കങ്ങൾക്ക്' (Synthetic Content) കരടിൽ പ്രത്യേക നിയന്ത്രണങ്ങളുണ്ട്. എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയിൽ അത് കൃത്രിമമായി നിർമ്മിച്ചതാണെന്ന് വ്യക്തമാക്കുന്ന 'ലേബൽ' അല്ലെങ്കിൽ മെറ്റാഡേറ്റ നിർബന്ധമായും ഉൾപ്പെടുത്തണം. യഥാർത്ഥ വ്യക്തികളെയോ സംഭവങ്ങളെയോ തെറ്റായി ചിത്രീകരിക്കുന്ന എഐ ഉള്ളടക്കങ്ങൾ തടയാൻ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരായിരിക്കും.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്രം വെട്ടിക്കുറച്ചു. നഗ്നതയോ ആൾമാറാട്ടമോ അടങ്ങിയ ഉള്ളടക്കങ്ങൾ പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലും, രാജ്യസുരക്ഷയെ ബാധിക്കുന്നവ മൂന്ന് മണിക്കൂറിനുള്ളിലും നീക്കം ചെയ്യണം. നീക്കം ചെയ്ത വിവരങ്ങൾ അന്വേഷണ ആവശ്യങ്ങൾക്കായി 180 ദിവസം സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

വാർത്താപരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന ഇൻഫ്ലുവൻസർമാരെയും ഡിജിറ്റൽ മീഡിയ ചട്ടങ്ങളുടെ പരിധിയിൽ കൊണ്ടുവരാൻ പുതിയ ഭേദഗതി ലക്ഷ്യമിടുന്നു. പരാതി പരിഹാരത്തിനായി 24 മണിക്കൂറിനുള്ളിൽ പ്രതികരിക്കണമെന്നും ഏഴ് ദിവസത്തിനുള്ളിൽ പരിഹാരം കാണണമെന്നും പ്ലാറ്റ്‌ഫോമുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t